തൃശ്ശൂരിൽ ‘ഹിപ്‌നോട്ടിസം’ പരീക്ഷിക്കാൻ ശ്രമിച്ച നാല്‌ വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായി വീണു

തൃശ്ശൂരിൽ യുട്യൂബിൽ കണ്ട ‘ഹിപ്‌നോട്ടിസം’ പരീക്ഷിക്കാൻ ശ്രമിച്ച നാല്‌ വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായി വീണു. വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥികളായ മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് കുഴഞ്ഞുവീണത്. മറ്റു വിദ്യാർഥികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും ഓടിയെത്തി കുട്ടികളെ താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചത്. ഒരുമണിക്കൂർ നിരീക്ഷണത്തിനുശേഷം കുട്ടികൾ സാധാരണനിലയിലേക്ക് തിരിച്ചെത്തിയതോടെ മൂന്നുപേരെയും വിട്ടയച്ചു. മറ്റൊരു കുട്ടിയെ വിദഗ്‌ധചികിത്സയ്ക്കായി എ.ആർ. ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് ഈ കുട്ടിയെയും വീട്ടുകാരോടൊപ്പം വിട്ടയച്ചു. വെള്ളിയാഴ്‌ച ഇടവേളയിൽ കുട്ടികൾ ‘ഹിപ്‌നോട്ടിസം’ സ്വയം പരീക്ഷിക്കുകയായിരുന്നു. പരമാവധി സമയം ശ്വാസം പുറത്തുവിടാതെ കുനിഞ്ഞുനിൽക്കുകയും പിന്നീട് കഴുത്തിൽ ഇരുഭാഗത്തുമുള്ള ഞരമ്പുകളിൽ മുറുക്കിപ്പിടിച്ചുമാണ് ഇവർ പരീക്ഷണം നടത്തിയത്. ഇത് കണ്ടുനിന്ന മൂന്നുപേരാണ് ആദ്യം കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശ്വാസം പുറത്തുവിടാതെ സ്വയം കഴുത്ത്‌ ഞെക്കിപ്പിടിച്ച മറ്റൊരു പെൺകുട്ടിയും അബോധാവസ്ഥയിലായി. സ്വയം ഹിപ്‌നോട്ടിസം ചെയ്യുന്നത് കണ്ട് മാനസികസമ്മർദം താങ്ങാനാകാതെയാണ് കുട്ടികൾ കുഴഞ്ഞുവീണതെന്നാണ് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. ഇത്തരം പരീക്ഷണങ്ങൾ വലിയ അപകടത്തിലേക്ക് വഴിവയ്ക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. അധ്യാപകർ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു ക്ലാസ്‌മുറികളിൽ സംഭവം നടന്നതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.