അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു. ഏഴു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ രണ്ടു ദിവസം മുമ്പ് ഉൾക്കാട്ടിലേക്ക് പോയിരുന്നു. ഇതിനിടെ പ്രസവ വേദന വരികയും, കാട്ടിൽവച്ച് പ്രസവിക്കുകയും ചെയ്തു, എന്നാൽ കുഞ്ഞ് മരിച്ചതോടെ ഭർത്താവ് ആരോഗ്യപ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. വനംവകുപ്പും ആരോഗ്യപ്രവർത്തകരും മണിക്കൂറുകൾ തിരച്ചിൽ നടത്തിയ ശേഷമാണ് ദമ്പതികളെ കണ്ടെത്തിയത്. തുടർന്ന് യുവതിയെ റോഡ് മാർഗം നാട്ടിലെത്തിക്കാൻ കഴിയാതിരുന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയറിലൂടെ ബോട്ടിൽ പുറത്തെത്തി കയായിരുന്നു. ഇതിനിടെ കനത്ത മഴയും കാറ്റും ഉണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കി. മുക്കമ്പുഴയിലെത്തിച്ച യുവതിയെ ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.