വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി മലയാളി ഡോക്ടർ

വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി മലയാളി ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. ജിജി വി. കുരുട്ടുകുളമാണ് സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ രോഗിയെ പരിശോധിച്ച് ആശ്വാസമേകിയത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രയ്ക്കിടെ കടുത്ത തലകറക്കവും ആവർത്തിച്ചുള്ള ഛർദിയും ഉണ്ടായത്. വിമാനത്തിലെ യാത്രികരിലെ ഏക ഡോക്ടറായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ജിജി വി. കുരുട്ടുകുളം രോഗിയെ നിലത്ത് കിടത്താൻ നിർദേശിച്ചു. തന്റെ തിരിച്ചറിയൽ രേഖ വിമാന അധികൃതരെ കാണിച്ച ശേഷം അദ്ദേഹം രോഗിയെ പരിശോധിക്കുകയായിരുന്നു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോ. ജിജിയെ സഹായിച്ചത് ധരിച്ചിരുന്ന സ്മാർട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറവാണെന്നും രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി. വിമാനത്തിലെ മെഡിക്കൽ കിറ്റിൽനിന്ന് ആവശ്യമായ മരുന്നുകൾ നൽകിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു. വിമാനയാത്രയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡോക്ടറുടെ സമയോചിത ജീവൻ രക്ഷാപ്രവർത്തനത്തിന് എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും ക്യാപ്റ്റനും നന്ദി അറിയിച്ചു.