കോന്നി മെഡി. കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ആരോഗ്യമന്ത്രി നിര്‍വ്വഹിക്കും

കോന്നി:ഗവ.മെഡിക്കല്‍ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയാണ് കിടത്തി ചികിത്സയുടെ ഉദ്ഘാടനം നടത്തുന്നത്.ആദ്യ ഘട്ടമായി 100 കിടക്കയാണ് ക്രമീകരിക്കുന്നത്. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി ജീവനക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിത്തുടങ്ങി.

സ്ഥിരം ഡോക്ടര്‍മാരെ കൂടാതെ താല്കാലിക ഡോക്ടര്‍മാരെയും നിയമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
നേഴ്സിംഗ് സൂപ്രണ്ട്, 4 ഹെഡ് നേഴ്സ്മാര്‍, 11 സ്റ്റാഫ് നേഴ്സുമാര്‍ തുടങ്ങിയ ജീവനക്കാര്‍ ജോലിക്ക് ഹാജരായിട്ടുണ്ട്. ബാക്കി നേഴ്സിംഗ് ജീവനക്കാര്‍ വരും ദിവസങ്ങളില്‍ ജോലിക്കെത്തും. ഇതര വിഭാഗം ജീവനക്കാരും ജോലിക്ക് എത്തിക്കൊണ്ടിരിക്കുന്നു.

കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്കും, ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും സൗകര്യം ക്രമീകരിച്ചു നല്കുന്നതിന് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. കിടത്തി ചികിത്സാ വാര്‍ഡിന്റെ ക്രമീകരണത്തിന് യോഗം സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.ഇനിയും എത്തിക്കാനുള്ള ഫര്‍ണിച്ചറുകളും, ഉപകരണങ്ങളും എത്രയും വേഗം എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.

ഗൈനക്കോളജി ഒ.പി. ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നതായും സൂപ്രണ്ട് പറഞ്ഞു.ഫെബ്രുവരി 8 ന് ഗൈനക്കോളജി ഒ.പി.യും ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കും. കിടത്തി ചികിത്സാ ഉദ്ഘാടനത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനം സജീവമാകുമെന്ന് എം.എല്‍.എ പറഞ്ഞു. എത്രയും വേഗം 300 കിടക്കയുള്ള ആശുപത്രിയായി മാറ്റാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.