യുടേണ്‍ അടിക്കാന്‍ വിഡി: വീര്യം കുറഞ്ഞ മദ്യവില്‍പ്പനയില്‍ മുന്നണിയുടെ അഭിപ്രായം തേടും

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയില്‍ യുടേണ്‍ അടിക്കാനൊരുങ്ങി മുഖ്യമന്ത്രി വിഡി സതീശന്‍. വില്‍പ്പനയില്‍ തിടുക്കത്തില്‍ തീരുമാനം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയം യു.ഡി.എഫില്‍ വിശദമായി ചര്‍ച്ചചെയ്യും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ അഭിപ്രായം തേടും. ഇതിന് ശേഷമായിരിക്കും മന്ത്രിസഭ മദ്യനയത്തില്‍ തീരുമാനമെടുക്കുക.

എന്നാല്‍ വീര്യം കുറഞ്ഞ മദ്യത്തിന് അനുവദിച്ച നികുതി ഇളവ് പിന്‍വലിക്കാന്‍ ഇപ്പോഴും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. വില്‍പ്പന അനുവദിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ മാത്രമാവും ചര്‍ച്ച. വില്‍പ്പന അനുവദിക്കുന്ന കാര്യത്തില്‍ യു.ഡി.എഫ് അനുമതി നല്‍കിയാല്‍ ബജറ്റില്‍ അനുവദിച്ച നികുതി ഇളവ് പ്രാബല്യത്തില്‍വരും. നികുതി ഇവള് ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് വിഡി സതീശന്‍. ഈ വിഷയത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുമ്പോഴും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ, വില്‍പ്പന സംബന്ധിച്ച തുറന്ന ചര്‍ച്ച വെറും പ്രഹസനം മാത്രമാണെന്ന ആക്ഷേപം യുഡിഎഫില്‍ നിന്നുതന്നെ ഉയരുന്നുണ്ട്.