ചെറുപുഴ – പനമരം പാലം ഉദ്ഘാടനം ചെയ്തു

ചെറുപുഴ – പനമരം പാലം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ – പനമരം പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത വികസനത്തിനും ദേശീയ പാത – 66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും സംസ്ഥാന സർക്കാർ 5550 കോടി രൂപയാണ് വകയിരുത്തിയത്. 600 കിലോമീറ്റർ ദൂരമുള്ള ദേശീയപാത നിർമ്മാണം നിലവിൽ 500 കിലോ മീറ്ററിലെ പ്രവൃത്തി പൂർത്തിയാവുകയാണ്. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്ററുള്ള മലയോര ഹൈവേ കാർഷിക-ടൂറിസം മേഖലക്ക് ഉണർവേകുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ

റോഡ് നവീകരണ പ്രവർത്തനങ്ങൾക്കായി 35,000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്. അഞ്ചുവർഷത്തിൽ നൂറു പാലങ്ങൾ നിർമ്മിക്കുകയെന്നതായിരുന്നു 2021-ൽ സർക്കാർ ലക്ഷ്യമിട്ടത് , നിലവിൽ 150 പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. ലെവൽ ക്രോസില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പത്ത് റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തീകരിച്ചു. നാല് പാലങ്ങളുടെ നിർമ്മാണം പൂർത്തിയാവുന്നു. മുപ്പതോളം റെയിൽവെ മേൽ പാലങ്ങളുടെ പ്രവർത്തി പുരോഗമിക്കുകയാണ്. 150 ഓളം മേൽപ്പാലങ്ങളാണ് സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്. കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ പശ്ചാത്തല വികസനത്തിനായി 528 പദ്ധതികൾക്കായി 46145 കോടി രൂപ അനുവദിച്ചു.

വയനാട് – കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന തുരങ്കപാത നിർമ്മാണം വികസനത്തിൻ്റെ കുതിപ്പാണെന്നും മന്ത്രി വ്യക്തമാക്കി. പാലത്തോട് ചേർന്നുള്ള അനുബന്ധ റോഡിൻ്റെ പ്രവർത്തി വേഗത്തിൽ ആരംഭിക്കുമെന്നും പഴയ പാലത്തിലൂടെയുള്ള സഞ്ചാരം അപകടത്തിന് സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കണമെന്നും മന്ത്രി ഒ.ആർ കേളു പറഞ്ഞു. പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവ, വാർഡ് അംഗം കെ. സുജാത, ചിന്നു സുധീഷ്, എക്സിക്യൂട്ടീവ് എൻജിനീയർ സി. എസ് അജിത്ത്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. ബി നിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.