സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു പുതിയ കണക്കുകൾ. 2006 ൽ 3972 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് 1.5 ലക്ഷം പേരിലാണ് പരിശോധന നടത്തിയത്. 20 വർഷത്തിനിടയിലെ ഉയർന്ന കണക്കാണ് ഇത്. 2012 മുതൽ രണ്ടായിരത്തിൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണു പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. സംസ്ഥാനത്തു പ്രതിമാസം ശരാശരി 100 പേർ എച്ച്ഐവി പോസിറ്റീവ് ആകുന്നു. ഇതിൽ കൂടുതൽ അതിഥിത്തൊഴിലാളികളാണെന്ന് കെഎസ്എസിഎസ് പ്രോജക്ട് ഡയറക്ടർ ഡോ.ആർ.ശ്രീലത വ്യക്തമാക്കി. നിരന്തര ബോധവൽക്കരണം കാരണം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയതോടെ ലൈംഗിക തൊഴിലാളികളിലെ എച്ച്ഐവി ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സിറിഞ്ച് പങ്കിട്ടതിനെത്തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന വ്യാപക പരിശോധനയിൽ എച്ച്ഐവി പോസിറ്റീവായവരുമായി ബന്ധമുള്ള 2 പേർകൂടി ഇന്നലെ എച്ച്ഐവി പരിശോധനയ്ക്കെത്തി. 2 പേരുടേയും പരിശോധനാഫലം നെഗറ്റീവാണ്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ക്യാംപിൽ 70 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. നിലവിൽ പോസിറ്റീവെന്നു കണ്ടെത്തിയ 10 പേർക്കും ലഹരി ഉപയോഗത്തിലൂടെ മാത്രമാണ് എയ്ഡ്സ് പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പോസിറ്റീവായ 10 പേരിൽ 2 പേർ വിവാഹിതരാണ്. ഇവരുടെ പങ്കാളികളുടെ പരിശോധനാഫലം നെഗറ്റീവാണ്. ലൈംഗിക ബന്ധം, ഒരേ സൂചി ഒന്നിലധികം പേർ ഉപയോഗിക്കുന്നത്, രക്തദാനം, അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നീ 4 മാർഗങ്ങളിലൂടെയല്ലാതെ രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെ എച്ച്ഐവി പകരില്ല.