വടകരയിൽ പരിസരവാസികൾക്ക് മഞ്ഞപ്പിത്തത്തെ തുടർന്ന് നഗരസഭ ആരോഗ്യ വകുപ്പ് സി.എം. ആശുപത്രി അടച്ചുപൂട്ടാൻ നോട്ടീസ് നൽകി

വടകരയിൽ പരിസരവാസികൾക്ക് മഞ്ഞപ്പിത്തത്തെ തുടർന്ന് നഗരസഭ ആരോഗ്യ വകുപ്പ് സി.എം. ആശുപത്രി അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതായും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. കുടുംബങ്ങൾ നഗരസഭക്ക് നൽകിയ പരാതിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മലിനീകരണ പ്ലാൻ്റിൽ നിന്നും പൈപ്പ് വഴി മലിന ജലം ഒഴുക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ആശുപത്രിയുടെ മുൻവശത്തുള്ള ഫാർമസിയുടെ മുമ്പിൽ സ്ലാബിട്ട് ടൈൽ പാകിയതിനുള്ളിൽ ഒരു കിണർ കണ്ടെത്തിയിരുന്നു. കിണറിലെ വെള്ളം ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും അധികൃതർ കണ്ടെത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ രോഗികളെ മാറ്റി മതിയായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളൊരുക്കാനാണ് ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയത്. എന്നാൽ ഇതുവരെ മാലിന്യം നീക്കാൻ സാധിച്ചിട്ടില്ല. ആശുപത്രി അധികൃതർ OP പരിശോധന നിർത്തിവെച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.