കോഴിക്കോട് മറ്റൊരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാക്കി. കോഴിക്കോട് താമസിക്കുന്ന ബിഹാർ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസ്സുകാരന്റെ ഹൃദയമാണ് വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് അലിയിൽ (49) ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് സർജൻ ഡോക്ടർ വി. നന്ദകുമാറിന്‍റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മുഹമ്മദ് അലിക്ക് 6 മാസം മുമ്പ് ഹൃദയാഘാതം സംഭവിചിരുന്നു. അതുവഴി ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞ് നിരന്തരം ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. സർക്കാറിന്റെ മൃതസഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തിയാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ആയുഷിന്‍റെ ഹൃദയം മുഹമ്മദ് അലിയിൽ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്.