സൗദിയിൽ എയ്ഡ്‌സ് വ്യാപിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം

സൗദിയിൽ എയ്ഡ്‌സ് വ്യാപിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തുന്നതെന്നും ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. എയ്ഡ്സ് ബാധയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്ഥിതിവിവര കണക്കുകൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചതല്ല. സൗദി ലോകത്തിലെ ഏറ്റവും കുറഞ്ഞ എച്ച്ഐവി വ്യാപന നിരക്കുള്ള രാജ്യമാണ്. സൗദിയിലും അറബ് മേഖലയിലും എയ്ഡ്സ് കേസുകൾ കൂടുന്നതായി ഒരു ഡോക്ടർ അവകാശപ്പെടുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നത്. ഇതിനെ തുടർന്നാണ് മറുപടിയായി ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ എയ്ഡ്സിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങൾ അനുസരിച്ച് സൗദിയിൽ എച്ച്ഐവി ബാധിതരിൽ 90 ശതമാനം പേരും പുരുഷന്മാരാണ്.