നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് ഈ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ക്യാമ്പ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാമെന്ന് ​ഗവേഷകർ വ്യക്തമാക്കി. ‘പാരാമിക്‌സോവൈറിഡേ’ എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപ പോലെ തന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കാരണമാകും. തലവേദന, ക്ഷീണം, പനി, പേശിവേദന എന്നിവയാണ് ക്യാമ്പ് ഹിൽ വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് ഈ വൈറസ് കാരണമാകും.