സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റി അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് കാൻസർ രോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. കാൻസർ മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ വ്യത്യാസം വന്നുവെങ്കിലും അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളിൽ കാൻസർ ബാധിക്കുന്നത് പുരുഷന്മാരേക്കാൾ 82 ശതമാനം അധികമാണെന്നാണ് എ സി സ് പുറത്തുവിട്ട ‘എ കാൻസർ ജേർണൽ ഫോർ ക്ലിനിക്കിൻസ്’എന്ന ജേണലിൽ വ്യക്തമാക്കിയത്. അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദം വളരെയധികം വേഗത്തിൽ വ്യാപിക്കുന്നതായി പഠനത്തിൽ സൂചിപ്പിക്കുന്നു. പത്തുവർഷം മുമ്പ് പുരുഷന്മാരിൽ ഇപ്പോഴത്തെ സാഹചര്യത്തെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യത 50% കൂടുതലായിരുന്നു. ഇന്നും അതേ സാധ്യത നിലനിൽക്കുന്നുവെങ്കിലും രോഗികളിലെ സ്ത്രീ- പുരുഷാനുപാതം പരിശോധിക്കുകയാണെങ്കിൽ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കാൻസർ കൂടുതൽ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ത്രീകളിൽ വർധിച്ചുവരുന്ന കാൻസറിനു പിന്നാലെ പുകവലി മൂലം ആയുസ്സിലെ 22 മിനിറ്റ് നഷ്ടമാകുന്നതിനെക്കുറിച്ചുള്ള പഠനം ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ സയന്റിസ്റ്റുകൾ പുറത്തുവിട്ടിരുന്നു. സ്ത്രീകളിൽ കാൻസർ വർധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൃത്യമായ അവലോകനങ്ങൾ വന്നിട്ടില്ലെങ്കിലും ജനിതക കാരണങ്ങൾ, പൊണ്ണത്തടി,പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടങ്ങിയവയൊക്കെ കാരണമാവുന്നുവെന്നാണ് പുതിയ കണ്ടത്തെലുകൾ.