സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതർക്ക് രക്തം കട്ടപിടിക്കാനായി നൽകുന്ന ഫാക്ടർ എട്ടിന് ആരോഗ്യകേന്ദ്രങ്ങളിൽ ക്ഷാമം എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതർക്ക് രക്തം കട്ടപിടിക്കാനായി നൽകുന്ന ഫാക്ടർ എട്ടിന് ആരോഗ്യകേന്ദ്രങ്ങളിൽ ക്ഷാമം എന്ന് റിപ്പോർട്ട്. ജീവൻരക്ഷാ മരുന്നിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ രോഗികൾ ആശങ്കയിലാണ്. രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്ടർ എട്ട്, ഒൻപത് എന്നിവയുടെ അഭാവം മൂലം രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണ് ഹീമോഫീലിയ. ഇത്തരം രോഗികളിൽ സന്ധികളിലും പേശികളിലുമുണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കുന്നതിന് മരുന്ന് നൽകേണ്ടത് അത്യാവശ്യമാണ്. നേരത്തേ സംസ്ഥാനത്തെ 96 താലൂക്ക് ആസ്പത്രികളിലും ചികിത്സ ലഭ്യമായിരുന്നെങ്കിൽ ഇപ്പോഴത് മെഡിക്കൽ കോളേജ്, ജില്ലാ ആസ്പത്രികൾ എന്നിവിടങ്ങളിൽ മാത്രമായി ചുരുങ്ങിയാതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഫാക്ടർ എട്ട് ലഭ്യമാകുന്നത് മെഡിക്കൽ കോളേജുകളിലും അതില്ലാത്തിടത്ത് ജില്ലാ ആസ്പത്രികളിലും മാത്രമാണ്. അവിടങ്ങളിലും ചുരുങ്ങിയ വയലുകൾ മാത്രമേ ബാക്കിയുള്ളൂ. കഴിഞ്ഞ മാർച്ചിൽ മരുന്നിന്റെ ക്ഷാമത്തിന് പരിഹാരമാകുമെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.