ഒഡിഷയിലെ ട്രെയിൻ അപകടം: പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി

ബാലസോർ: ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. മരിച്ചവരുടെ കുടുംബത്തിനു റെയില്‍വേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിച്ചിരുന്നു. ഇന്നലെ രാത്രി 7.20ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപമുണ്ടായ അപടത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഴം കൂട്ടി.

LEAVE A REPLY