പാലക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് മണ്ണാര്‍ക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ചേരിങ്ങല്‍ വീട്ടില്‍ റംലത്ത് ആണ് മരിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന് സംശയിക്കുന്നു. രണ്ടുമാസം മുന്‍പ് യൂവതിക്ക് വളര്‍ത്തുനായയില്‍നിന്ന് ശരീരത്തിൽ പോറലേറ്റതായി പറയുന്നു. ശാരീരിക അവശതയെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തിരുന്നു. ഞായറാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം ഇവര്‍ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. വീട്ടിലെ വളര്‍ത്തുനായകളിലൊന്നില്‍നിന്നാണ് പോറലേറ്റതായി പറയുന്നത്. ഇവര്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് അറിയാൻകഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നുള്ള ചികിത്സാസംബന്ധമായ റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം പേവിഷബാധയേറ്റാണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താനാവൂ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ കൂട്ടിച്ചേർത്തു.