കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോ​ഗ്യാവസ്ഥയിൽ ആശങ്കയുണ്ടെന്ന് കുടുംബം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോ​ഗ്യാവസ്ഥയിൽ ആശങ്കയുണ്ടെന്ന് കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നിലവിൽ അന്വേഷണം തുടരുകയാണ്. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിൽ ഒരു കുഞ്ഞുവിരൽ അധികമുണ്ടെന്നത് മാത്രമാണെന്ന് അയൽക്കാരടക്കം വ്യക്തമാക്കി. മുടി നാരും ഉടുപ്പിന്റെ നൂലുമൊക്കെ കുടുങ്ങി അതിൽ നിന്ന് ചോര വരാറുണ്ട്. അധികമുള്ള വിരൽ കളയുന്ന ചെറിയ ശസ്ത്രക്രിയയ്ക്ക് പോയ നാലുവയസുകാരിയ്ക്ക് പക്ഷേ നാവിലാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയക്ക് ഇരയായ 4 വയസ്സുകാരി ഇന്ന് പതുക്കെ സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവിൽ വേദനയുണ്ടെന്ന് പറയുന്നു. അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കുട്ടിക്ക് നാവിൽ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. അതിനിടെ കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നാലു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.