കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് സർവ്വേ

മുംബൈ: ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് സർവ്വേ. ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ പത്ത് കോര്‍പ്പറേറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്ന 3000 ജീവനക്കാരെ ഉള്‍പ്പെടുത്തി ആദിത്യ ബിര്‍ല എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ എംപവര്‍ പദ്ധതിയാണ് സര്‍വേ നടത്തിയത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്. മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവുമധികം അപകട സാധ്യത ഇ-കൊമേഴ്സ് മേഖലയിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. പുരുഷ ജീവനക്കാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് മോശം മാനസികാവസ്ഥ ഉണ്ടാകാനുള്ള സാധ്യത അധികമെന്ന് മനഃശാസ്ത്ര സര്‍വേയിൽ കണ്ടെത്തി.
മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ഗവണ്‍മെന്‍റ് തലത്തിലും കോര്‍പ്പറേറ്റ് തലത്തിലും ഉണ്ടാകേണ്ടതാണെന്ന് എംപവറിന്‍റെയും ആദിത്യ ബിര്‍ല എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെയും സ്ഥാപക അഭിപ്രായപ്പെട്ടു.