സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കടുത്ത നടപടി

ദുബായ്: യു എ ഇ യിൽ സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു വർഷം തടവും ഒരുലക്ഷം ദിർഹം പിഴയും. സേവനങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ഉത്പന്നങ്ങളെയുംകുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികൾ മലയാളികൾ അടക്കമുള്ളവരുടെ ബിസിനസിനെ ബാധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ എന്ന പേരിൽ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരേ സാമൂഹികമാധ്യമങ്ങളിൽ മോശം നിരൂപണം നല്കിയയാൾക്ക് അടുത്തിടെ പിഴ ചുമത്തിയിരുന്നു. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ചാണ് പിഴയും തടവും നിശ്ചയിക്കുക. സർക്കാർ സ്ഥാപനങ്ങളെയോ നിയമങ്ങളെയോ സേവനങ്ങളെയോ അപകീർത്തിപ്പെടുത്തുന്ന വിധം പെരുമാറിയാൽ കുറഞ്ഞത് രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.