കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി. പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് അന്താരാഷ്ട്ര കാർഗോ സർവീസ് വഴി ലക്ഷ്യമിടുന്നത്. ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് ഇത് പുത്തൻ ഉണർവേകും. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു. വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് തുടങ്ങണമെന്ന് നിരന്തരം സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഗോ സർവീസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച കാർഗോ സർവീസ് നിലവിൽ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം നടത്തുക. കാർഗോ വിമാനങ്ങളെ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതിനായി വിവിധ കമ്പനികളുമായി ചർച്ച നടത്തി. നാല് ടൺ വരെ ഒരു വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കും. സേവനങ്ങൾ മുഴുവനായും ഓൺലൈനായാണ് നടത്തുന്നത്. കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാനായി ഒരു വർഷത്തേക്ക് ലാൻഡിങ് പാർക്കിംഗ് ഫീസുണ്ടാകില്ല.

LEAVE A REPLY