ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം; മുഖ്യമന്ത്രി

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങളുടെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മഹാമാരിയുടെ സാഹചര്യത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് അദ്ദേഹം നിർദേശിച്ചു.

പല മേഖലകളിലും നമ്മുടെ നാടിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വര്‍ണപ്പൊലിമ നഗരങ്ങളില്‍ കൊണ്ടാടപ്പെട്ടപ്പോള്‍ ചേരികളിലേക്ക് അവരില്‍ ഒരാളാകാനായി നടന്നകന്ന മഹാത്മഗാന്ധിയുടെ വാക്കുകള്‍ മുന്‍നിര്‍ത്തി നാടിനായി സമര്‍പ്പിക്കാന്‍ കഴിയുന്നതാകണം സ്വാതന്ത്ര്യദിനാഘോഷം എന്ന മുഖ്യമന്ത്രി പറഞ്ഞു.

അമൃത് മഹോത്സവം എന്ന പേര് കേരളീയരെ സംബന്ധിച്ച് അഭിമാനകരമാണ്. സ്വാതന്ത്ര്യത്തെ അമൃതിനോട് ആദ്യം ഉപമിച്ചത് നമ്മുടെ നാടാണെന്ന് അഭിമാനിക്കാം. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴര ദശാബ്ദം എന്നത് ചെറിയ കാലയളവല്ല. എന്നാല്‍ ഇതിനകം സമഗ്രവും പൂര്‍ണവും പുരോഗമനോന്‍മുഖവുമായ ഒരു രാഷ്ട്രമായി മാറ്റുക എന്ന സ്വപ്നം സഫലമായോ എന്ന് ചിന്തിക്കണം.

സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി നല്‍കിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങളില്‍ ഒരു ഇന്ത്യയുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായോ എന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ 75 വര്‍ഷം ജീവിച്ചത് മതനിരപേക്ഷ രാജ്യമായതിനാലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു. ഇന്ന് അതിന് ഭീഷണിയുയരുന്നു. വ്യത്യസ്ത സമരധാരകള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം. ഇതില്‍ നിന്നാണ് മതനിരപേക്ഷ ഇന്ത്യ എന്ന ആശയം ഉയര്‍ന്നു വന്നത്.

ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി എല്ലാ അസംബ്ളി മണ്ഡലങ്ങളിലും പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ എന്ന ആശയം എങ്ങനെ ഉയര്‍ന്നു വന്നു എന്നത് പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്ന് സ്പീക്കര്‍ പറഞ്ഞു.

LEAVE A REPLY