ബഷീര്‍ ഇനി എല്ലാം കേള്‍ക്കും; സഹായഹസ്തവുമായി മണപ്പുറവും ലയണ്‍സ് ക്ലബും

തൃത്താല: കേള്‍വിപരിമിതി കാരണം ഏറെ നാള്‍ ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേള്‍ക്കാം. 54കാരനായ ബഷീറിന്‍റെ ദുരിതമറിഞ്ഞ മണപ്പുറം ഫൗണ്ടേഷനും തൃത്താല ലയണ്‍സ് ക്ലബും ചേര്‍ന്ന് അദ്ദേഹത്തിന് പുതിയ ശ്രവണസഹായി വാങ്ങിനല്‍കി. ഭാര്യയും നാലു വയസ്സുള്ള വളര്‍ത്തു മകളും അടങ്ങുന്നതാണ് ബഷീറിന്‍റെ കുടുംബം. മക്കളില്ല. മീന്‍കച്ചവടം ചെയ്താണ് ഉപജീവനം. കേള്‍വി ശേഷി നഷ്ടമായ ബഷീറിന് മറ്റുവരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ശ്രവണസഹായിയുടെ വില താങ്ങാവുന്നതായിരുന്നില്ല. വഴികളില്ലാതെ ഇരിക്കുമ്പോഴാണ് ഈ സഹായഹസ്തം. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറും മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഫൗണ്ടര്‍ സുഷമാ നന്ദകുമാറും ചേര്‍ന്ന് ബഷീറിന് ശ്രവണസഹായി കൈമാറി. ശ്രവണസഹായി സ്വീകരിച്ച ബഷീര്‍ ഈ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

തൃത്താല ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് രവീന്ദ്രനാഥ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ  സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി ആര്‍ ഒ അഷറഫ് കെ എം, സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിലെ ശില്‍പ സെബാസ്റ്റ്യന്‍, കെ സൂരജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY