ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്‍ നല്‍കാന്‍ ഡോ. റെഡ്ഡീസ് ലാബുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: സ്പുട്‌നിക് വി വാക്‌സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സര്‍ക്കാരിന്റെ വാക്‌സിന്‍ യജ്ഞം ഊര്‍ജിതമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ ആസ്റ്റര്‍ ആധാര്‍ എന്നീ ആശുപത്രികളിലൂടെയാണ് വാക്‌സിന്‍ നല്‍കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്ററിന്റെ 14 ആശുപത്രികളിലായി 100-ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ സംബന്ധിച്ച പരിശീലനം നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷനും വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ക്ക് കാത്തിരിക്കാനുമുള്ള ഇടം, വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ക്കുള്ള ബോധവല്‍കരണ പോസ്റ്ററുകള്‍, വാക്‌സിനേഷന് ശേഷമുള്ള നിരീക്ഷണം തുടങ്ങി സര്‍ക്കാര്‍ മാനദണ്ഡം പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. വാക്‌സിന്‍ എടുത്തവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടാല്‍ ആവശ്യമായ പരിചരണം നല്‍കാനുള്ള അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച ജീവനക്കാരെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വിന്യസിക്കും. ആശുപത്രികളില്‍ വാക്‌സിന്‍ സംഭരിക്കാന്‍ ആവശ്യമായ കോള്‍ഡ് സ്‌റ്റോറേജുകള്‍ ഡോ. റെഡ്ഡീസാണ് ഒരുക്കുന്നത്.

സ്പുട്‌നിക് വി വാക്‌സിന്‍ നല്‍കുന്നതിന് ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. രാജ്യത്തെ വാക്‌സിന്‍ യജ്ഞത്തിന് ആക്കം കൂട്ടുന്നതിന് ഇത് സഹായകരമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനേഷന്‍ യജ്ഞത്തില്‍ തങ്ങളുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതിന് ആസ്റ്ററിന്റെ എല്ലാ ആശുപത്രികളിലും ഡോ. റെഡ്ഡീസുമായി ശക്തമായ പങ്കാളിത്തം ഉണ്ടാക്കുന്നതിന് ഉറ്റുനോക്കുകയാണെന്നും ഡോ. ഹരീഷ് പിള്ള കൂട്ടിച്ചേര്‍ത്തു.

സ്പുട്‌നിക് വി വാക്‌സിന്റെ ഇന്ത്യയിലെ സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ആസ്റ്ററിന്റെ കൊച്ചിയിലെയും കോല്‍ഹാപൂരിലെയും ആശുപത്രികളുമായി സഹകരിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോ. റെഡ്ഡീസ് സിഇഒ എം.വി. രമണ പറഞ്ഞു. വരും മാസങ്ങളില്‍ കഴിയാവുന്നത്ര പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY