കേരളം വീണ്ടും ചുവന്നു; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം നടക്കും. ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഉച്ചയോടെ ഗവർണറെ കാണും. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണയുമുണ്ടാകും. കഴിഞ്ഞ തവണ എല്ലാ ഘടകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കിയെങ്കിലും ഇത്തവണ അതുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കക്ഷി നിലയനുസരിച്ച് സി.പി.എമ്മിന് കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല. അഞ്ച് സ്വതന്ത്രര്‍മാര്‍ ഉള്‍പ്പെടെ 67 സീറ്റുകളിലാണ് സി.പി.എം വിജയിച്ചത്. സി.പി.ഐ 17 സീറ്റിലും കേരള കോണ്‍ഗ്രസ് എം അഞ്ച് സീറ്റിലും വിജയിച്ചു. ജെഡിഎസ് ,എന്‍സിപി എന്നീവര്‍ രണ്ട് സീറ്റിലും, എല്‍ജെഡി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യകേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, ആര്‍എസ് പി ലെനിനിസ്റ്റ് എന്നിവര്‍ ഒരോ സീറ്റിലും വിജയിച്ചു. സിപിഎമ്മിലെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട മന്ത്രിസഭ ആയിരിക്കും വരുന്നത്. കെ.കെ ശൈലജ,ടി.പി രാമകൃഷ്ണന്‍,എം.വി ഗോവിന്ദന്‍,കെ രാധാകൃഷ്ണന്‍ ,കെ എന്‍ ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും.

കെകെ ശൈലജയ്ക്ക് പുറമെ മറ്റൊരു വനിതയെ കൂടി പരിഗണിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആറന്‍മുള എംഎല്‍എ വീണ ജോര്‍ജ് മന്ത്രിയാകും. ഇല്ലെങ്കില്‍ സ്പീക്കര്‍ ആക്കിയേക്കും.സിപിഐയില്‍ നിന്ന് പി പ്രസാദ്,ജെ ചിഞ്ചുറാണി,പി പ്രസാദ് ,ചിറ്റയം ഗോപകുമാര്‍,കെ രാജന്‍,ഇകെ വിജയന്‍,ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ പരിഗണനയിലുണ്ട്.

LEAVE A REPLY