കോവിഡ് 19: സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ

കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ കൂടി സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയെന്നും സ്കൂള്‍ – കോളേജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടാഴ്ചത്തേക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വിഭാഗങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ വീതം ഓഫീസുകളില്‍ ഹാജരായാല്‍ മതി. ഇന്ന് സംസ്ഥാനത്തെ അത്യാവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കില്ല. ക്ലാസ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ക്കാണ് ഇത് ബാധകമാവുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനുള്ള സമയ പരിധി ഏപ്രില്‍ മുപ്പതാക്കി നീട്ടിയെന്നും മന്ത്രി അറിയിച്ചു. വ്യാപാര ലൈസന്‍സ് അടക്കമുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദനികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതിയും ഏപ്രില്‍ 30 ആക്കി ദീർഘിപ്പിച്ചിട്ടുണ്ട്.

കരുതല്‍ നടപടികളുടെ ഭാഗമായി 22 സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ 4,400 സിംഗിള്‍ മുറികള്‍ കൊറോണ കെയര്‍ സെന്ററാക്കും. പരിശോധനകള്‍ വേഗത്തിലാക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മാസ്കുകള്‍, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കുന്നതിന് വ്യവസായവകുപ്പിന് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ കെയര്‍ സെന്ററുകളില്‍ സൗകര്യം ഒരുക്കുന്നതിന് പിഡബ്ല്യുഡിക്കാണ് ചുമതല. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവുമായി സംസ്ഥാനം സഹകരിക്കുമെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും ഞായറാഴ്ച പ്രവർത്തിക്കില്ലെന്നും തീരുമാനിച്ചു. മെട്രോ, കെഎസ്ആര്‍ടിസി എന്നിവ ഓടില്ല. അന്നേ ദിവസം വീടും പരിസരവും ശൂചിയാക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യ മന്ത്രി നിർദേശം നൽകി.