റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നിരോധിക്കില്ലെന്ന് സര്‍ക്കാര്‍

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവരുടെ റേഷന്‍ നിരോധിക്കില്ലെന്ന് സര്‍ക്കാര്‍. നിയമസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ലഭ്യമാകുന്ന എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവുള്ള സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഈ 31 വരെ മാത്രമാണ് സമയം നല്‍കിയിരിക്കുന്നത്. അതിനായി ആധാര്‍, റേഷന്‍ കാര്‍ഡുകളുമായെത്തി റേഷന്‍ കടയിലെ ഇ-പോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാവുന്നതാണ്.

അതേസമയം തുടര്‍ച്ചയായി 3 മാസം റേഷന്‍ വാങ്ങാത്തതിനാല്‍ 32,982 കുടുംബങ്ങളെയാണ് പൊതു വിഭാഗത്തിലേക്ക് മാറ്റിയത്. മുന്‍ഗണന, അന്ത്യോദയ വിഭാഗങ്ങളിലായി അരലക്ഷത്തിലധികം കാര്‍ഡുടമകളാണ് മേയ് മുതല്‍ ജൂലൈ വരെ റേഷന്‍ വാങ്ങാതിരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. സൗജന്യ റേഷന്‍ ഇവര്‍ക്കിനി ലഭിക്കില്ല.

പട്ടികയില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവരെയും ഉടനെ പൊതുവിഭാഗത്തിലേക്കു മാറ്റും. മുന്‍ഗണനാ വിഭാഗക്കാരായ 52708 കുടുംബങ്ങളും അന്ത്യോദയ (എഎവൈ) വിഭാഗത്തിലെ 6004 കുടുംബങ്ങളും ചേര്‍ത്ത് മൊത്തം 58,712 കുടുംബങ്ങളാണ് റേഷന്‍ വാങ്ങാതിരുന്നത്.

വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവരില്‍ നിന്ന് സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറില്‍ പിഴയായി ഈടാക്കിയത് 70.34 ലക്ഷം രൂപയാണെന്നും പറയുന്നു. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടയ്ക്ക് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് അനര്‍ഹരായ 4.2 ലക്ഷം കുടുംബങ്ങളെയും സബ്‌സിഡി വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് അനര്‍ഹരായ 1.02 ലക്ഷം കുടുംബങ്ങളെയും പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

LEAVE A REPLY