ഒടുവില്‍ അംബാനിയും അത് സമ്മതിച്ചു; ഇന്ത്യയില്‍ സമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു…

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്നു വ്യക്തമാക്കി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി. സൗദി തലസ്ഥാനമായ റിയാദില്‍ പ്രധാനമന്ത്രി മോദിയുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ഭാവി നിക്ഷേപ സംരഭ സമ്മേളനത്തിലെ പ്രത്യേക പ്ലീനത്തില്‍ വച്ചാണ് മുകേഷ് അംബാനി ഇക്കാര്യം പരാമര്‍ശിച്ചത്.

ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പ് അനുഭവപെടുന്നുണ്ടെന്നും പരിഷ്‌കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങി ഒന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടതെന്ന് ആര്‍.ബി.ഐ അടക്കം മുന്‍പ് അഭിപ്രായപെട്ടിരുന്നു. കോര്‍പ്പറേറ്റ് നികുതി കുറച്ചതും വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുമില്ല. ഈ പരിഷ്‌ക്കരണങ്ങള്‍ തന്നെയാണ് മാന്ദ്യത്തിനു കാരണമായി മുകേഷ് അംബാനിയും ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക നയങ്ങളില്‍ സര്‍ക്കാര്‍ മാറ്റത്തിനു തയ്യാറാകാതിരിക്കുമ്പോള്‍, ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ ഒരോ മേഖലയും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതീവ ഗുരുതര സാഹചര്യമായി തന്നെയാണ് ഇത് വിലയിരുത്തപ്പെടുന്നതും.

ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക, ഗ്രാമീണ മേഖലയുടെ ഉപഭോഗ ശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പുനരുദ്ധീകരണം, ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത, ടെക്‌സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കുക, അമേരിക്ക- ചൈന വ്യാപരയുദ്ധത്തിന്റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക തുടങ്ങിയവ പല നിര്‍ദേശങ്ങളും മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇവയില്‍ ശരിയായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്.

LEAVE A REPLY