സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകള്‍ വഞ്ചിക്കപ്പെടുന്നതായി സൂചന?

കൊച്ചി: സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ തട്ടിപ്പിനിരയാകുന്നതായി സൂചന. വ്യത്യസ്തമായ പുത്തന്‍ സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടുത്തുന്ന ‘ജനപ്രിയം ബിസിനസ് ഷോക്കേസില്‍’ ബീലൈറ്റ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഉടമയായ പത്തനംതിട്ട സ്വദേശി നജീബാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയായിരിക്കെ സ്റ്റാര്‍ട്ടപ്പ് എന്ന ആശയവുമായി മുന്നോട്ടു വന്നതിനുശേഷം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ തനിക്ക് നേരിട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റുഡന്റ് സ്റ്റാര്‍ട്ടുപ്പുകളെ പ്രൊമോട്ട് ചെയ്യാന്‍ എന്നപേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് നജീബ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനെന്ന വ്യാജേന നടത്തുന്ന ചില ഇവന്റുകള്‍ വന്‍ തട്ടിപ്പാണെന്ന് നജീബ് പറയുന്നു. ഇത്തരം പരിപാടികളില്‍ ജഡ്ജസായി എത്തുന്നത് പലപ്പോഴും പ്രത്യേക താല്‍പര്യങ്ങളുമായി എത്തുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രതിനിധികളാകും. മികച്ച സ്റ്റാര്‍ട്ടപ്പിന് സമ്മാനവും, സ്റ്റാര്‍ട്ടപ്പ് യാതാര്‍ത്ഥ്യമാക്കുന്നതിനുള്ള പിന്തുണയുമാണ് ഇത്തരം പരിപാടികളിലെ വാഗ്ദാനം. ഇത് വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സുപ്രധാന വിവരങ്ങള്‍ സഹിതം തങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അവർക്കു മുന്നിൽ വിവരിക്കും. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ പോലുമറിയാതെ തങ്ങളുടെ വിലപ്പെട്ട ആശയത്തെ മറ്റുപലരും തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. നല്ല ഉദ്ദേശത്തോടെയുള്ള മികച്ച ഇവന്റുകള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ടെങ്കിലും നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും തട്ടിപ്പിനിരയാകുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമൊക്കെ മികച്ച അവസരങ്ങളാണ് വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി ഒരുക്കുന്നത്. എന്നാല്‍ ഈ അവസരങ്ങൾ പല സംരംഭകരും കൃത്യമായി ഉപയോഗിക്കുന്നില്ല.

ഒരു മികച്ച ആശയം കയ്യിലുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ട സാമ്പത്തികം കണ്ടെത്തുന്നതാണ് പല സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളും നേരിടുന്ന പ്രശ്നം. ഈ സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി എത്തുന്നവരെ വളരെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ത്ഥികള്‍ സമീപിക്കുന്നത്. എങ്ങിനെയും തന്റെ സ്വപ്നം സഫലമാകണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരക്കാരുമായി സ്റ്റാര്‍ട്ടപ്പിന്റെ എല്ലാ വശങ്ങളും പങ്കുവയ്ക്കുന്നു. പ്രത്യക്ഷത്തില്‍ മികച്ചതെന്നും, എന്നാല്‍ പരിശോധനയില്‍ വളരെ കുഴപ്പിക്കുന്ന രീതിയിലുമുള്ള എഗ്രിമെന്റുകളാണ് ഇത്തരക്കാര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ഒപ്പുവയ്പ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ ഭാവിയെക്കരുതി വിദ്യാര്‍ത്ഥികള്‍ ഈ എഗ്രിമെന്റുകളെ കാര്യമായി ശ്രദ്ധിക്കാറില്ല. തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഇത്തരക്കാര്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ, വിദ്യാര്‍ത്ഥികളെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുകയോ ചെയ്യുന്നു. ഒടുവില്‍ ചെറിയ തുകയ്ക്ക് സ്റ്റാര്‍ട്ടപ്പ് വിട്ടുകൊടുത്ത് ജീവിതം സുരക്ഷിതമാക്കേണ്ട ഗതികേടിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നുവെന്നും നജീബ് പറയുന്നു.

കടലിലെ ആല്‍ഗകള്‍ പ്രധാന ഘടകമായി എത്തുന്ന ആരോഗ്യമേഖലയില്‍ വന്‍ മാറ്റം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ബിസ്‌ക്കറ്റാണ് ബീലൈറ്റ്. ബീലൈറ്റ് എന്ന ആശയം സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ ചര്‍ച്ചയായതോടെ പ്രൊഡക്ട് യാഥാര്‍ത്ഥ്യമാക്കാമെന്ന വാഗ്ദാനവുമായി ഒരു ഇൻവെസ്റ്റർ തന്നെ സമീപിച്ചതായി നജീബ് പറയുന്നു. ഒരു ഇവന്റില്‍നിന്നും ബീലൈറ്റ് എന്ന ആശയത്തെക്കുറിച്ച് അറിഞ്ഞ് പുത്തന്‍ വാഗ്ദാനവുമായി സമീപിച്ച ഇയാളുമായി ചേര്‍ന്ന് നജീബ് കമ്പനിയും സ്റ്റാര്‍ട്ടുചെയ്തു. എന്നാല്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടിലെ രേഖകളില്‍ തോന്നിയ സംശയവും, എഗ്രിമെന്റിലെ നിര്‍ദ്ദേശങ്ങളില്‍ തോന്നിയ അപാകതയും വിദഗ്ധരുമായി പങ്കുവച്ചതോടെ താന്‍ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞു. തല്‍സ്ഥിതി തുടര്‍ന്നാല്‍ വലിയൊരു കടക്കെണിയില്‍ പെടുമെന്നും, ഒടുവില്‍ കമ്പനി പൂര്‍ണമായും പാര്‍ട്ണറുടേതായി മാറുമെന്നും തിരിച്ചറിഞ്ഞതോടെ പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിച്ച് തടിയൂരി. ഇതറിഞ്ഞ് നിക്ഷേപ വാഗ്ദാനവുമായി മറ്റൊരു കമ്പനി സമീപിച്ചുവെങ്കിലും എഗ്രിമെന്റിലെ നിര്‍ദ്ദേശങ്ങളില്‍ അപകടംമണത്ത് ആ നീക്കവും ഉപേക്ഷിച്ചു. സ്റ്റാര്‍ട്ടപ്പിന്റെ ആശയം ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചയായതോടെ ചില വന്‍കിട കമ്പനികളും തന്നെ സമീപിച്ചു. ആദ്യം ബിലൈറ്റിനെ പൂര്‍ണമായും വാങ്ങുവാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഇവര്‍ അനുകൂല നിലപാട് ലഭിക്കാതായതോടെ നിക്ഷേപത്തിനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ അതിനും അനുകൂല നിലപാട് നല്‍കാത്തതിനെ തുടര്‍ന്ന് ചില ഭീഷണികളുടെ സ്വരം ഉയര്‍ത്തിയതായും നജീബ് പറഞ്ഞു. നിരവധി വെല്ലുവിളികളെ നേരിട്ടാണ് ബിലൈറ്റിനെ പ്രൊഡക്ട് ലോഞ്ചിങുവരെ എത്തിച്ചത്. എന്നെങ്കിലും മൂലധനം ഉണ്ടാകുമ്പോള്‍മാത്രം സ്വന്തംനിലയ്ക്ക് സ്റ്റാര്‍ട്ടപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാണ് ഭാവിക്ക് നല്ലതെന്ന മുന്നറിയിപ്പും നജീബ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.

LEAVE A REPLY