പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനശൈലി മാന്യമാകണമെന്ന് സി.പി.ഐ.എം

നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണെന്നും തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നേതാക്കളുടെ നിലവിലെ പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പാര്‍ട്ടി നേതാക്കളുടെ നിലവിലെ പെരുമാറ്റം ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി. ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് സെക്രട്ടേറിയറ്റില്‍ സംസാരിച്ച പലരും ആവശ്യപ്പെട്ടു.

സിപിഎം കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തെറ്റുതിരുത്തലിനായി കരട് രേഖകളില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് വിവിധ വിഭാഗങ്ങളെ മുന്‍പത്തെ പോലെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവുന്നില്ല. നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.