മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും; ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍, ശ്രീധരന്‍പിള്ളയ്ക്ക് സീറ്റേയില്ലെന്ന് ഒടുവിലെ സൂചനകള്‍

തിരുവനന്തപുരം : നാടകീയമായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇവിടെ നേരത്തേ പറഞ്ഞു കേട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഔട്ടായതായും സീറ്റ് കിട്ടിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം സാധ്യതാപട്ടികയില്‍ നിന്നു പോലും ഒഴിവാക്കപ്പെട്ട ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിച്ചേക്കുമെന്നുമാണ് കേള്‍ക്കുന്നത്.

സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയിരിക്കുന്നത് ആര്‍എസ്എസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് എന്നാണ് വിവരം. ശബരിമല സമരത്തില്‍ മുന്നിലുണ്ടായിരുന്ന സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാതിരിക്കുന്നത് ബിജെപിയുടെ സാധ്യതകളെ തന്നെ ബാധിക്കുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

ഇതോടെ ഇന്നലെ കേന്ദ്ര നേതൃത്വത്തിന് കൈമാറിയ പട്ടിക മാറി മറിയുകയായിരുന്നു. നേരത്തേ തന്നെ പത്തനംതിട്ടയിലോ തൃശൂരോ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന കെ സുരേന്ദ്രനെ ആറ്റിങ്ങലിലേക്ക് മാറ്റിയായിരുന്നു പിഎസ് ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ എത്തിയത്. തൃശൂര്‍ ബിഡിജെഎസിന് നല്‍കിയതിന് പിന്നാലെ പത്തനംതിട്ടയില്‍ അവസരം നല്‍കാതെയും ഇരുന്നതോടെ സുരേന്ദ്രന്‍ മത്സരരംഗത്ത് നിന്നു തന്നെ മാറി നില്‍ക്കും എന്നായിരുന്നു വിവരം. തുടര്‍ന്ന് സാധ്യതാ പട്ടികയില്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയുമില്ല.

എന്നാല്‍ ശക്തമായ ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ പട്ടികയില്‍ നിന്നും പുറത്തായെന്നാണ് വിവരം.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍പിള്ളയ്ക്കും പിന്നാലെ പുതിയതായി ബിജെപിയില്‍ എത്തിയ ടോം വടക്കനും കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരുന്നു. നാട്ടുകാരന്‍ എന്ന നിലയില്‍ അവസരം നല്‍കണമെന്നായിരുന്നു അല്‍ഫോണ്‍സിന്റെ വാദം. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കെ സുരേന്ദ്രന്റെ പേര് തന്നെ പത്തനംതിട്ടയില്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതിനൊപ്പം സാധ്യതാപട്ടികയില്‍ പേരില്ലായിരുന്ന ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു.

കെ സുരേന്ദ്രന്റെ പേര് പറഞ്ഞു കേട്ടിരുന്ന ആറ്റിങ്ങലില്‍ മത്സരിക്കാന്‍ ശോഭാ സുരേന്ദ്രന്‍ സമ്മതം അറിയിച്ചതായിട്ടാണ് വിവരം.