ന്യൂസിലാന്‍ഡ് വെടിവെയ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്ക്, ഒരു മലയാളി ഉള്‍പ്പെടെ ആറ് പേരെ കാണാനില്ല

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ആറ് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. നിലവില്‍ റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

49പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. എത്ര പേര്‍ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.