ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ ഒരു കോടി പതിനാലു ലക്ഷം രൂപ; കൊച്ചി കോർപ്പറേഷനു മാത്രം 90 ലക്ഷത്തോളം രൂപ ചെലവായി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലുണ്ടായ അഗ്നിബാധ അണയ്ക്കാനും അനുബന്ധ കാര്യങ്ങൾക്കുമായി ഒരുകോടി പതിനാലു ലക്ഷം രൂപ ചെലവായതായി ജില്ലാ ഭരണകൂടം. കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളുടെയും, ഫ്ലോട്ടിങ് മെഷീനുകളുടെയും, മോട്ടർ പമ്പ് സെറ്റുകളുടെയും ഇന്ധന ചെലവും ഇവയുടെ ഓപ്പറേറ്റർമാർക്കുള്ള കൂലിയും കൊച്ചി കോർപറേഷനാണ് പണം ചെലവഴിച്ചത്. പ്ലാന്റിന്റെ പരിസരത്ത് രക്ഷാപ്രവർത്തകർക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറികൾ, ഭക്ഷണം, വെളിച്ചം തുടങ്ങിയവയുടെ ചെലവും കോർപറേഷനാണ് വഹിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങൾക്കും സിവിൽ വൊളന്റിയേഴ്സിനുമായി കാക്കനാട്ട് നടത്തിയ മെഡിക്കൽ ക്യാംപിന് വേണ്ടി 11 ലക്ഷം രൂപ ജില്ലാ കുടുംബാരോഗ്യ വെൽഫെയർ സൊസൈറ്റി ചെലവഴിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ 13 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്കും കലക്ടർക്ക് ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ കൈവശം പണമില്ലാത്തതിനാൽ തുക ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയിട്ടുണ്ടെന്ന് ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

LEAVE A REPLY