ഓച്ചിറയിലേത് തട്ടിക്കൊണ്ടു പോകലല്ല, പ്രണയത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടമെന്ന് പോലീസ്; ശരിവെച്ച് നാട്ടുകാരും

കൊല്ലം : ഓച്ചിറയില്‍ പതിമൂന്ന് വയസുള്ള രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഒരുകൂട്ടം ആള്‍ക്കാര്‍ മാതാപിതാക്കളെ മര്‍ദിച്ചവശരാക്കിയ ശേഷം തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത ഏറെ നടുക്കത്തോടെയാണ് കേട്ടത്. ഏഴ് കുട്ടികളും ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബം. പെണ്‍മക്കളെയെല്ലാം ആണ്‍കുട്ടികളുടെ വേഷത്തിലാണ് ആ കുടുംബനാഥന്‍ വളര്‍ത്തിയിരുന്നത്. പള്ളിമുക്കിലുള്ള അവരുടെ വീട് ഇപ്പോള്‍ മരണ വീടിന് സമാനമാണ്. ആണ്‍കുട്ടികളുടെ വസ്ത്രങ്ങളില്‍ നിന്ന് തന്റെ പെണ്‍കുട്ടികളെ പുറത്തെത്തിച്ചതിന്റെ ഫലമാണ് താനിന്ന് അനുഭവിക്കുന്ന വേദനയെന്നാണ് ആ പിതാവ് പറയുന്നത്.

അതേസമയം, പെണ്‍കുട്ടിയും പ്രതിയുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരുവരും മുമ്പ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇരുവരും പ്രണയത്തിലായിരുന്നു എന്ന് തെളിയിക്കുന്നതാണ്.

ബിഎസ്എന്‍എല്‍ ഡ്യുവല്‍ സിം ആയിരുന്നു ഇരുവരും ഉപയോഗിച്ചിരുന്നത്. നിലവിലെ ഫോണ്‍ നമ്പറുകളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ഇരുവരും ബന്ധം തുടര്‍ന്നിരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രണയത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടമായാണ് പ്രാഥമിക വിലയിരുത്തല്‍. ഇരുവരും അടുത്തിടപഴികയിരുന്നതായി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിനാല്‍ പോക്‌സോ നിയമ പ്രകാരം തട്ടിക്കൊണ്ടപോകലിനാണ് കേസ് എടുത്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറയുന്നു.

അമ്മ വിളിച്ചിട്ടും കേള്‍ക്കാതെ പെണ്‍കുട്ടി കാറില്‍ കയറിപ്പോകുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ പരബ്രഹ്മ ആശുപത്രിക്ക് സമീപം ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ഷാനവാസും ഷംസീറും പറയുന്നു. ബേട്ടീ, ബേട്ടീ, എന്ന് വിളിച്ച് അമ്മ കരഞ്ഞ് വിളിച്ചിട്ടും കാറ് നിര്‍ത്തിയില്ല. പിന്നെയാണ് ഞങ്ങള്‍ അമ്മയുടെ അടുത്തേക്ക് ചെല്ലുന്നത്. കുറച്ച് സമയം കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞ അവര്‍ പിന്നെ വീട്ടിലേക്ക് പോയി. പക്ഷെ ഒന്നുറപ്പാണ് പെണ്‍കുട്ടിയെ വലിച്ചിഴച്ചോ നിര്‍ബന്ധിച്ചോ അല്ല കൊണ്ടുപോയത്. പെണ്‍കുട്ടി അമ്മയെ പോലും കേള്‍ക്കാതെ തനിയെ കയറിപ്പോവുകയായിരുന്നു. ഞങ്ങള്‍ നേരില്‍ കണ്ടതാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

LEAVE A REPLY