തിരിച്ചടിച്ചത് 11 ദിവസത്തെ ആസൂത്രണത്തിന് ശേഷം; ഇന്ത്യയില്‍ ട്രയലും നടത്തി

ന്യൂഡല്‍ഹി : പുല്‍വാമയില്‍ ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണം കഴിഞ്ഞ് 11 ദിവസം നീണ്ട വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. ആക്രമണത്തിനായി ഇന്ത്യയില്‍ ട്രയലും നടത്തിയിരുന്നു.

ഫെബ്രുവരി 16 മുതല്‍ 20 വരെ ഇന്ത്യന്‍ വ്യോമസേന ഹെറോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തി. ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ ആക്രമണം നടത്തേണ്ട പ്രദേശങ്ങളും ഭീകര ക്യാംപുകളും കണ്ടെത്തി ടാര്‍ഗറ്റ് ടേബിളുണ്ടാക്കി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലായിരുന്നു ആക്രമണം നടത്തേണ്ട ലക്ഷ്യത്തെ കുറിച്ച് വിശദീകരിച്ചത്. 22ന് വ്യോമസേനയുടെ സ്‌ക്വാഡ്രോണ്‍ 1 (ടൈഗേഴ്‌സ്), സ്‌ക്വാഡ്രോണ്‍ 7 (ബാറ്റില്‍ ആക്‌സസ് എന്നീ സ്‌ക്വാഡ്രോണുകളെ ഒരുക്കി നിര്‍ത്തി. ഫെബ്രുവരി 24ന് ആഗ്രയില്‍ ട്രെയല്‍ നടന്നു.

ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ്-2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷന്‍ അവസാനിപ്പിക്കുകയും ചെയ്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണില്‍ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നാണ്.

പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതല്‍ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി.