അദ്ധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് ; പത്മകുമാറിനെ കുടുക്കാനുള്ള എല്ലാ രേഖകളും പാര്‍ട്ടിയുടെ കയ്യില്‍

അദ്ധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ കുടുക്കാനുള്ള വജ്രായുധങ്ങളില്‍ ചിലത് കയ്യിലെത്തിയതോടെ എ പത്മകുമാര്‍ ഇനി പാര്‍ട്ടിക്ക് വിനീത വിധേയന്‍.

ദേവസ്വം ബോര്‍ഡ്‌ കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണയ്‌ക്കു കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട്‌ അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി നേതൃത്വത്തിനു ബോര്‍ഡ്‌ ഉന്നതന്‍ കൈമാറിക്കഴിഞ്ഞതായാണ് വിവരം.

ക്രമവിരുദ്ധ സ്‌ഥലമാറ്റവും സ്‌ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്‌. പാര്‍ട്ടി തെരഞ്ഞെടുപ്പു ചര്‍ച്ചകളിലേക്കു കടന്നതിനാല്‍ ഇവ ഉടന്‍ പുറത്തെടുക്കില്ല. പക്ഷേ, പത്മകുമാറിന്‌ ഇവയുമായുള്ള ബന്ധം പാര്‍ട്ടിതലത്തില്‍ അന്വേഷിക്കും.

രേഖകള്‍ ആരും കൈമാറിയിട്ടില്ലെന്നാണു നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്‌. ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നു പത്മകുമാറും വ്യക്‌തമാക്കിയിരുന്നു.
അതേസമയം, തെളിവുകള്‍ സഹിതം വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കം മറുവശത്ത്‌ സജീവമാണ്‌.

അങ്ങനെ വന്നാല്‍ കാലാവധി കഴിഞ്ഞാലും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ്‌ കേസുകളുടെ പരമ്പരയാകും പത്മകുമാറിനെ കാത്തിരിക്കുന്നത്‌

ഇരമല്ലിക്കര എന്‍ജിനീയറിങ്‌ കോളജ്‌, തലയോലപ്പറമ്പ്‌ ഡി.ബി കോളജ്‌ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്‌തമാണ്‌. ഇക്കാര്യങ്ങള്‍ തെളിവുകള്‍ സഹിതം അടുത്തിടെ സ്‌ഥാനമൊഴിഞ്ഞ ഒരു ദേവസ്വം ബോര്‍ഡംഗം മുഖേന ബോര്‍ഡ്‌ യോഗത്തില്‍ ചര്‍ച്ചയ്‌ക്ക്‌ സമര്‍പ്പിച്ചു. എന്നാല്‍, ബോര്‍ഡിലെതന്നെ ഒരു ഉദ്യോഗസ്‌ഥ മുഖേന ഇത്‌ ഒതുക്കി.

പത്മകുമാര്‍ പ്രസിഡന്റായശേഷം ബോര്‍ഡിന്റെ പ്രവര്‍ത്തനം നേരാംവണ്ണമല്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സി.പി.എം. നേതൃത്വത്തെ ധരിപ്പിച്ചതായി സൂചനകള്‍ പുറത്തുവരുന്നുണ്ട്‌.

പത്മകുമാര്‍ രാഷ്‌്രടീയ എതിരാളികളുമായി സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സി.പി.എം നേതാക്കള്‍ക്കിടയിലുണ്ടുതാനും. അതുകൊണ്ടുതന്നെ കാലാവധി അവസാനിച്ചാല്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു സ്‌ഥാനചലനം ഏതാണ്ട്‌ ഉറപ്പാണ്‌.

ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്‌താവന പാടില്ലെന്നു പത്മകുമാറിനു സി.പി.എം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പത്മകുമാറിന്റെ നിലപാടുകൊണ്ടു മാത്രമാണു ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാകുന്നതെന്നു സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പത്മകുമാറിനെ അറിയിച്ചു.

രാഷ്‌്രടീയമായി ലഭിച്ച സ്‌ഥാനത്തിരുന്ന്‌ പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണു പാര്‍ട്ടി പത്മകുമാറിനു നല്‍കിയിരിക്കുന്നത്‌.

LEAVE A REPLY