ആന്‍ലിയയെ ഒരുപാട് ഇഷ്മായിരുന്നു; കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലിക്ക് വിദേശത്ത് പോകുന്നവര്‍ ആന്‍ലിയയുടെ മാനസികാവസ്ഥ പാഠമാക്കണമെന്ന് ഭര്‍ത്താവ് ജസ്റ്റിന്‍

കോട്ടയം : ആന്‍ലിയയെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നുവെന്ന് ഭര്‍ത്താവ് ജസ്റ്റിന്‍. ആന്‍ലിയ ഹൈജിനസിന്റെ മരണം സംബന്ധിച്ച് തനിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ നിരവധി ഉയരുന്നതിനിടെയാണ് വിശദീകരണവുമായി ജസ്റ്റിന്‍ രംഗത്തെത്തിയിരിക്കുന്നത്.

തനിക്കും കുടുംബത്തിനുമെതിരെ ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുന്‍പ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ജസ്റ്റിന്‍ നവമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നു.

2016 ഡിസംബര്‍ 26 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഇപ്പോള്‍ ഒരു വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. കുട്ടി ഇപ്പോള്‍ എന്റെ വീട്ടിലാണ്. ആന്‍ലിയയുടെ ബന്ധുക്കള്‍ തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതിലൂടെ ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റപ്പെടുത്തുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ആരോപണങ്ങള്‍ തുടരുകയും അത് തനിക്കും കുടുംബത്തിനും ഭാരമാകുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്താന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. കോടതിവഴി നീതിനേടാന്‍ ഒരുപാട് വര്‍ഷങ്ങള്‍ പിടിക്കും. എന്നാല്‍, തനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ജീവിക്കണം.

ആന്‍ലിയയുടെ സ്വര്‍ണ്ണം ചോദിച്ച് പീഡിപ്പിച്ചുവെന്നതാണ് തനിക്കെതിരായ പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ലോക്കറില്‍ വെച്ച സ്വര്‍ണ്ണം ഇതുവരെ അവിടെ നിന്നും എടുത്തിട്ടില്ല. ലോക്കര്‍ തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം. ആന്‍ലിയക്ക് അലമാര വാങ്ങുന്നതിന് അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങള്‍ തമ്മില്‍ ആകെ ഉണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും തന്റെ കൈയ്യിലുണ്ട്. കാണാതായ ദലവസം ആന്‍ലിയ വിളിച്ച് ഞാന്‍ പോകുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെയാണ് പോലീസിനെ സമീപിച്ചത്. പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്ന ആന്‍ലിയയില്‍ വിവാഹത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കുറച്ച് മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആ ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റം മാത്രമെന്നാണ് കരുതിയത്. ഇതിനിടെ, ഒരുകൊല്ലം മുന്‍പ് ആന്‍ലിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഞാനും എന്റെ പപ്പയും കണ്ടിരുന്നു. അതില്‍ പലതും ആത്മഹത്യയെ കുറിച്ച് ഉള്ളതായിരുന്നു. ഇതേക്കുറിച്ച് അവളുടെ പപ്പയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയെന്നാണ് അവര്‍ പറഞ്ഞത്.

ഡയറി എഴുതുന്ന ആളാണെങ്കില്‍ വിവാഹത്തിന് മുന്‍പും എഴുതിക്കാണില്ലേ.. എന്നാല്‍, അതൊന്നും അവര്‍ കാണിക്കുന്നുമില്ല. ഞാന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരു ആരോപണം. എങ്കില്‍ ഇതെന്തുകൊണ്ട് ആന്‍ലിയ മരിക്കുന്നതിന് മുന്‍പ് അവര്‍ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആന്‍ലിയ മരിച്ചതിന് ശേഷമാണ് അവര്‍ ഉയര്‍ത്തുന്നത്.

നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആന്‍ലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികന്‍ അറിയിച്ചതുകൊണ്ട് മരണാനന്തര ചടങ്ങില്‍ നിന്നും ഞാനും വീട്ടുകാരും വിട്ടുനിന്നത്. ആന്‍ലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാനാണ് അവളെ ബംഗുളൂരുവില്‍ എം.എസ്.സി നഴ്‌സിങിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല. മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോന് ഉണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറഞ്ഞിരുന്നു.

ആന്‍ലിയയ്ക്ക് ഇങ്ങനെ ഒരു സ്വാഭാവം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നു. അതിനുള്ള ഉത്തരം ആന്‍ലിയയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നത് മാത്രമാണ്. അതുകൊണ്ടാണ് ഡിവോഴ്‌സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.

ഇനി എന്തൊക്കെ വന്നാലും തന്റെ ഭാഗം ന്യായീകരിക്കാന്‍ മതിയായ തെളിവുകളുള്ളതിനാല്‍ പതറാതെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും ജസ്റ്റിന്‍ പറഞ്ഞുവെക്കുന്നു. സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനു വേണ്ടി പോരാടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്ത് പോകുന്നവര്‍ ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജോലിയും പാഠമാക്കണമെന്നും ജസ്റ്റിന്‍ ഓര്‍മ്മിപ്പിക്കുന്നു.

LEAVE A REPLY