നാദാപുരത്ത് ജിന്ന് ചികിത്സ: ഗുരതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പുറമേരിയില്‍ നടത്തിയ ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ് യുവതിക്ക് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയെയാണ് (29) ചികിത്സയ്ക്കിടെ ദേഹമാസകലം പൊള്ളലേറ്റ് കോഴിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ചികിത്സ നടത്തിയ മന്ത്രവാദിനി നജ്മയെ (35) നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം ഇങ്ങനെ, ശനിയാഴ്ച വൈകീട്ട് പുറമേരി ചുങ്ക്യം കൊയിലോത്ത് നജ്മ താമസിക്കുന്ന വാടകവീട്ടിലായിരുന്നു ചികിത്സ. വിവാഹബന്ധം വേര്‍പെടുത്തിയ ഷമീനക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്ന് പരിഹാരം കാുണുന്നതിനാണ് യുവതിയെ വീട്ടുകാര്‍ നജ്മയുടെ അടുത്തത്തെിച്ചത്. മാഹിയിലെ ബന്ധുക്കള്‍ വഴിയാണ് ജിന്ന് ചികിത്സയെക്കുറിച്ച് ഷമീനയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.

ഉച്ചക്ക് രണ്ടരയോടെ പുറമേരിയിലത്തെിയ ഇവര്‍ക്ക് ജിന്ന് ചികിത്സക്കാവശ്യമായ സാധനങ്ങള്‍ നജ്മ കുറിച്ചുനല്‍കി. ഇതുപ്രകാരം പുറമേരി ടൗണിലെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി. എന്നാല്‍, നജ്മ ആവശ്യപ്പെട്ട മണ്ണെണ്ണ ലഭിച്ചില്ല. തിരിച്ച് വീട്ടിലത്തെിയവരോട് പകരം പെട്രോള്‍ വാങ്ങിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന,് കക്കംവെള്ളിയിലെ പെട്രോള്‍ പമ്പില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി നജ്മക്ക് നല്‍കി. വീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പ്‌ളാസ്റ്റിക് കസേരയിലിരുത്തി മുന്‍വശത്ത് മണ്‍ചട്ടിയില്‍ പാലമരത്തിന്റെ ഇലകളും അറബി വാക്കുകള്‍ എഴുതിയ കോഴിമുട്ടയുംവെച്ച് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

ഇതിനിടെ, മണ്‍ചട്ടിയില്‍നിന്ന് തീ പുറത്തുണ്ടായിരുന്ന കുപ്പിയിലേക്കും ഷമീനയുടെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഷമീനയെ വീട്ടിനകത്തെ കുളിമുറിയിലത്തെിച്ച് ശരീരത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ നീക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഗ്യാസ് സ്റ്റൗവില്‍നിന്ന് തീ പടര്‍ന്നെന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. നേരത്തേ നജ്മ കുറ്റ്യാടി ദേവര്‍കോവില്‍, മരുതോങ്കര വേട്ടോറ, പാലേരി കന്നാട്ടി എന്നിവിടങ്ങളില്‍ സമാനരീതിയിലുള്ള മന്ത്രവാദ ചികിത്സ നടത്തിയിരുന്നു.

LEAVE A REPLY