ഹോം നേഴ്‌സിനെ കൊന്നത് അവിഹിതം മറയ്ക്കാന്‍: സെസക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

പെരുമ്പിലാവ്: ഹോം നഴ്‌സ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹം വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നെങ്കിലും പ്രതി പിടിയിലായി. കൊല്ലം കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ വര്‍ഷ (മഞ്ജു-28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പഴഞ്ഞി കൊട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന്‍ (32) അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം പ്രതി പെരുമ്പിലാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു സംഭവം. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായി ആയി ജോലിനോക്കുകയായിരുന്നു കൊല്ലപ്പെട്ട വര്‍ഷ. ഇതേസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹുസൈന്‍.

ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെരുമ്പിലാവിലെ ഫാമിലി ക്വാട്ടേഴ്‌സിലാണ് ഹുസൈനും കുടുംബവും താമസിച്ചിരുന്നത്. ഭാര്യക്കുണ്ടായ ശസ്ത്രക്രിയയെ തുടര്‍ന്ന് ഭാര്യയും മകനും അവരുടെ വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു.ഇത് ഇരുവരുടെയും ബന്ധം കൂടുതല്‍ ദൃഢമാക്കി.

എന്നാല്‍ വര്‍ഷ, പ്രതിയെ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ക്വാട്ടേഴ്‌സിലെത്തിയ യുവതിയും ഹുസൈനും തമ്മില്‍ വാക്കുതര്‍ക്കവും സംഘട്ടനവും നടന്നതിന് ശേഷമാണ് കൊലപാതകം നടന്നത്. മൃതദേഹം പെരുമ്പിലാവ് സെന്ററില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ശേഷംഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട വര്‍ഷ.