രോഹിത് വെമുല, മായാത്ത മിന്നല്‍പ്പിണര്‍: എം.എ ബേബി

രോഹിത് വെമുലയെന്ന പോരാട്ടവീര്യം ജീവന്‍ വെടിഞ്ഞിട്ട് ഒരു വര്‍ഷം. തെറ്റുകള്‍ക്ക് നേരെ മുഷ്ടിചുരുട്ടാന്‍ പ്രായം ഒരു അടയാളമല്ലെന്ന് തെളിയിച്ച രോഹിതിന്റെ ആവേശത്തിനൊപ്പം നാളത്തെ മാറ്റൊലികളെ കുറിച്ച് എം.എ ബേബി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

രോഹിത് വെമുല, മായാത്ത മിന്നല്‍പ്പിണര്‍.
രോഹിത് വെമുലയുടെ ദാരുണവധം നടന്നിട്ട് ഒരു വര്‍ഷമാകുന്നു. ഇന്ത്യയെ സങ്കടക്കടലിലാഴ്ത്തിയ ആ സംഭവത്തെ ആത്മഹത്യയെന്ന കണക്കില്‍പെടുത്തി അവഗണിക്കാന്‍ സാധ്യമല്ല. ‘ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന’ ജീവിതത്തെപ്പറ്റി കവി കുറിച്ചത് ചൂഷണവ്യവസ്ഥയില്‍ ദരി്രദരുടെയും ദളിതരുടെയും അവസ്ഥയെപ്പറ്റിയാണ്. രോഹിതിന്റെ 558 വാക്കുകളടങ്ങിയ അന്ത്യലേഖനം ഇന്ത്യന്‍ സമൂഹത്തില്‍ ജാതിശ്രേണിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന ‘പതിത ജന്മങ്ങളു’ടെ ആക്രോശവും സമരകാഹളവുമായി മാറി. അംബേദ്കറിനുശേഷം അടിച്ചമര്‍ത്തപ്പെട്ടവരുടെ ജ്വലിക്കുന്ന പ്രതീകമായി മാറാന്‍, പോരാട്ടജീവിതത്തിലൂടെയും സമരാഹ്വാനമായി മാറിയ അന്ത്യമൊഴിയിലൂടെയും രോഹിതിനു കഴിഞ്ഞു.
ജനുവരി ആറ് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി ‘രോഹിത് നിയമനിര്‍മാണം’ നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതീയമായ അവഗണനയും ആക്രമണങ്ങളും അവസാനിപ്പിക്കാനും, അതിനു വിധേയരാകുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും ആക്രമണകാരികള്‍ക്ക് മാതൃകാപരമായ കടുത്ത ശിക്ഷ നല്‍കാനും ഉദ്ദേശിച്ചാണ് ഈ നിയമനിര്‍ദേശം. ഇതുസംബന്ധിച്ച് പുരോഗമന ജനാധിപത്യ വിദ്യാര്‍ഥി, യുവജനസംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഏറ്റവും ന്യായമാണെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്.

”ഉള്‍പ്പെടുത്തലിനുമപ്പുറം: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ തുല്യപ്രാപ്യതയുടെ പ്രയോഗം’ എന്ന ഗ്രന്ഥത്തില്‍ ഒരധ്യായം നിറയെ ജാതീയമായ അവഗണന എങ്ങനെ ആത്മഹത്യയിലേക്ക് അസംഖ്യം പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ തള്ളിയിടുന്നുവെന്നതിന്റെ അനുഭവവിവരണമാണ്. ആരോഗ്യവിദ്യാഭ്യാസ പഠനഗവേഷണ രംഗത്തെ അതിപ്രശസ്ത സ്ഥാപനമാണ് ചണ്ഡീഗഡിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട്. ചണ്ഡീഗഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് മികച്ച നിലയില്‍ ബിരുദം നേടിയ ജസ്പ്രീത് സിങ്, ഡോക്ടര്‍ ഓഫ് മെഡിസിന്‍(എംഡി) പ്രവേശന പരീക്ഷ ആവര്‍ത്തിച്ചെഴുതിയിട്ടും വിജയിച്ചില്ല. കമ്യൂണിറ്റി മെഡിസിന്‍ പേപ്പറിനാണ് തോല്‍വി. ‘മേല്‍ജാതി’ക്കാരനായ അധ്യാപകന്‍ ജസ്പ്രീതിന്റെ മുഖത്തുനോക്കി പറഞ്ഞു, ” നീ എത്രതവണ എഴുതിയാലും നിന്നെ ഞാന്‍ തോല്‍പിക്കും”. മനസ്സ് തകര്‍ന്ന ജസ്പ്രീത് ആത്മഹത്യ ചെയ്തു! വേറെ പരീക്ഷകര്‍ക്ക് ജസ്പ്രീതിന്റെ ഉത്തരക്കടലാസ് അയച്ചുകൊടുത്തു. ഈ പരിശോധനയില്‍ ജസ്പ്രീതിനു ജയിക്കാനുള്ള മാര്‍ക്ക് കിട്ടി. എന്തൊരു കൊടിയ, നിന്ദ്യമായ ഭീകരപ്രവര്‍ത്തനമാണ് ജാതിസ്പര്‍ധ മൂലം നടക്കുന്നത്?

2008ലാണ് ചണ്ഡീഗഡിലെ ഈ സംഭവം. ഇതിനുമുമ്പ് 2006-07ല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജാതിവിവേചനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. തോറട്ടിന്റെ റിപ്പോര്‍ട്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. ‘ഉന്നതകുലജാതരായ’ വിദ്യാര്‍ഥികള്‍ മറ്റുള്ള വിദ്യാര്‍ഥികളെ അപ്രഖ്യാപിത വേര്‍തിരിക്കലിലൂടെ ചില പ്രത്യേക ഹോസ്റ്റലുകളിലായി ഒതുക്കുന്ന നീചമായ തൊട്ടുകൂടായ്മ തുടരുന്നു എന്നതാണത്. ഐഐടികള്‍ അടക്കം ഒട്ടേറെ സ്ഥാപനങ്ങളില്‍ , ഭരണഘടനയും ഇന്ത്യന്‍ നിയമങ്ങളും നിരോധിക്കുകയും കുറ്റകരമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുള്ള ക്രിമിനല്‍ക്കുറ്റം തടസ്സമില്ലാതെ നടന്നുവരുന്നു. അത്തരം കുറ്റം ചെയ്യുന്നവര്‍ അധികാരപദവികളില്‍ അല്ലലില്ലാതെ തുടരുകയും ചെയ്യുന്നു.
വിദ്യാഭ്യാസതൊഴില്‍ രംഗങ്ങളില്‍ നടപ്പാക്കിയ സംവരണം തുടരണമെന്നും, സംവരണാനുകൂല്യമുള്ള വിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ഫലപ്രദമായി ലഭിക്കുന്നതിനാവശ്യമായ ശാസ്ത്രീയ ഇടപെടലുകള്‍ കൂടി ഉറപ്പാക്കണമെന്നുമാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഒപ്പം നിയമലംഘകരെയും മ്ലേച്ഛമായ ജാതിവിവേചനം കാട്ടുന്നവരെയും കഠിനശിക്ഷയ്ക്ക് വിധേയമാക്കാനുള്ള നിയമങ്ങളും, അത് ഇച്ഛാശക്തിയോടെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള സ്ഥാപനസംവിധാനങ്ങളും ആവശ്യമുണ്ട്.

ഇത്തരമൊരവസ്ഥയില്‍ സംവരണം തന്നെ എടുത്തുകളയണമെന്ന് വാദിക്കുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്? മറ്റാരുമല്ല, ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ താക്കോല്‍ സ്ഥാനങ്ങളെല്ലാം കയ്യടക്കിയിട്ടുള്ള ആര്‍എസ്എസിന്റെ തലവന്‍ മോഹന്‍ ഭഗവത്താണത് തുറന്നുപറഞ്ഞത്. ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനും വ്യത്യസ്തമായ ഭാഷയില്‍ ഇതേ കാര്യം പറഞ്ഞു. സവര്‍ണ്ണാധിപത്യത്തിന്റെ നിയന്ത്രണത്തിലുള്ള ‘ഹിന്ദുരാഷ്ട്ര’ സ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ‘തൊട്ടുകൂടാത്ത’വരെ അടിച്ചമര്‍ത്തുന്നതിലും അവഗണിക്കുന്നതിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തുറന്നുപറയുന്നതിനു നമുക്കവരോട് നന്ദി പറയാം.

ഗുണമേ•യുടെ പേരിലാണ് സംഘപരിവാറുകാരും മറ്റ് പലരും ഇത്തരം വാദം ഉന്നയിക്കുന്നത്. എന്നാല്‍ എന്താണ് വസ്തുത? സ്വജീവിതം സവര്‍ണ്ണാധിപത്യത്തിന്റെ കരിമ്പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞുടച്ച രോഹിത് വെമുല, സിഎസ്ഐആറിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ പ്രതിഭാശാലിയായിരുന്നു. കാള്‍സാഗനെപ്പോലെ ശാസ്ത്രരചന നടത്താന്‍ കൊതിച്ച ആ ധിഷണയുടെ തിളക്കം 558 വാക്കുകളടങ്ങിയ അന്ത്യമൊഴിയുടെ രചനാശക്തിയിലും ആശയസൂക്ഷ്മതയിലും തെളിഞ്ഞുകാണാമായിരുന്നു. വെമുലയ്ക്കൊപ്പം സസ്പെന്‍ഡ് ചെയ്യപ്പെട്ട നാല് വിദ്യാര്‍ഥികളും മിടുമിടുക്ക•ാരായിരുന്നു. ഒരാള്‍ യുജിസി സ്‌കോളര്‍. പ്രതിമാസം 8000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവരായിരുന്നു മറ്റ് രണ്ട് വിദ്യാര്‍ഥികളും. എത്ര ദയനീയവും ദരിദ്രവുമായ പശ്ചാത്തലത്തില്‍നിന്നാണ് ആ ദളിത് വിദ്യാര്‍ഥികള്‍ വന്നത് എന്നുകൂടി ഓര്‍ക്കുമ്പോഴാണ് അവരുടെ അക്കാദമിക് മികവിന്റെ മൂല്യം വ്യക്തമാവുക. തൊഴില്‍രഹിതരോ കര്‍ഷകത്തൊഴിലാളികളോ അടിമവേലക്കാരോ ആണ് ആ അഞ്ച് പേരുടെയും മാതാപിതാക്കള്‍.

സംവരണം കൊണ്ടു മാത്രം ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല എന്നതും നാം മനസ്സിലാക്കണം. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ശാസ്ത്രീയവും അര്‍ഥവത്തുമായ വിദ്യാഭ്യാസ ഇടപെടല്‍ സാധ്യമാണ്. കേരളത്തില്‍ 2006-11ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ചില ഇടപെടലുകള്‍ ഇതിനു മാതൃകയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് മെഡിക്കല്‍ കോളേജുകളില്‍ സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ അധികവും ‘യോഗ്യരായ വിദ്യാര്‍ഥികള്‍ ക്വാളിഫൈ ചെയ്യാത്തിനാല്‍’ സംവരണാനുകൂല്യമുള്ള ഇതര വിഭാഗങ്ങള്‍ക്കായി കൈമാറ്റം ചെയ്യപ്പെടുകയാണെന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. വിദ്യാഭ്യാസ,പട്ടികജാതി-പട്ടികവര്‍ഗ, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രവേശനപരീക്ഷയില്‍ യോഗ്യത ലഭിക്കുംവിധമുള്ള പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചു. അതിനു നല്ല ഫലമുണ്ടാവുകയും ചെയ്തു.

വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഇത്തരത്തിലുള്ള പഠനസഹായ-പരിപോഷണ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ രോഹിത് വെമുലയെപ്പോലുള്ള ഒട്ടേറെ പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ കഴിയും. എന്നാല്‍ പഠനസ്ഥലത്തും ജോലിസ്ഥലത്തും അടിച്ചമര്‍ത്തലില്‍നിന്നും വിവേചനത്തില്‍നിന്നും അവരെ കാത്തുസൂക്ഷിക്കാനുള്ള നിയമവും അതിന്റെ സൂക്ഷ്മമായ പ്രയോഗവും കൂടി ഉറപ്പാക്കാനാവണം. സംസ്‌കാരസമ്പന്നവും നീതിബോധവുമുള്ള ഒരു സമത്വാധിഷ്ഠിത സമൂഹമായി നാം മാറിയാലേ ഇതൊക്കെ സാക്ഷാല്‍ക്കരിക്കാനാവൂ.

ഏതാനും നിമിഷങ്ങള്‍ മാത്രം ആകാശത്ത് ഒളിചിതറുന്ന മിന്നല്‍പ്പിണര്‍ പോലെയായിരുന്നു രോഹിത് വെമുലയുടെ ജീവിതം. പക്ഷേ, അത് മരണത്തില്‍ അവസാനിക്കുന്നില്ല. രക്തസാക്ഷിത്വത്തിലൂടെ അവസാനമില്ലാത്ത സമരാവേശമായി നമ്മില്‍ നിറയുന്നു.