പന്ത്രണ്ടു വയസ്സുകാരിയെ സ്‌കൂളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പളും അധ്യാപകരും അറസ്റ്റില്‍

ബീഹാര്‍:ബിഹാറില്‍ പന്ത്രണ്ടു വയസ്സുകാരിയെ സ്‌കൂളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും മൂന്ന് അധ്യാപകരും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പൊതു അവധിയായ ഞായറാഴ്ച്ച മേലധികാരികളുടെ അനുവാദമില്ലാതെ പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചാണ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ആസൂത്രണം ചെയ്തത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വെള്ളിയാഴ്ച അവധിയായും അധ്യാപകര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സ്‌കുളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പാളും മൂന്നു അധ്യാപകരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

കുട്ടിയെ ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയാണ് ചൂഷണത്തിന് ഇരയാക്കിയത് ജഹനാബാദിലെ കാകോ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ സ്‌കുളില്‍ അധ്യാപികയായ അമ്മ കുട്ടിയെ കാണാത്തതിനാല്‍ നടത്തിയ തിരിച്ചിലില്‍ ആളൊഴിഞ്ഞ കെട്ടിടത്തിനു മുകളില്‍ അവശയായി കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

നടന്ന സംഭവങ്ങള്‍ കുട്ടി അമ്മയോടു തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അമ്മ പൊലീസില്‍ പരാതി നല്‍കി. കുറ്റാരോപിതരായ പ്രിന്‍സിപ്പലും മൂന്നു അധ്യാപകരും ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ പികെ ശ്രീവാസ്തവ അറിയിച്ചു.