സെനഗലില്‍ പിടിയിലായത് പൂജാരയല്ല, ആന്റണി ഫെര്‍ണാണ്ടസാണെന്ന് അറസ്റ്റിലായ ആള്‍; ഡി.എന്‍.എ. പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്

അധോലോക കുറ്റവാളി രവി പൂജാരയെന്നു കരുതി അറസ്‌റ്റ്‌ ചെയ്‌തത്‌ മറ്റൊരാളെയെന്നു വാദം! പിടിയിലായ ആളുടെ അഭിഭാഷകര്‍ ഈ അവകാശവാദവുമായി സെനഗല്‍ അധികൃതരെ സമീപിച്ചു. ശാസ്‌ത്രീയമായ തിരിച്ചറിയലിനായി ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ്‌ തയാറെടുക്കുമ്പോള്‍ത്തന്നെ, വിട്ടുകിട്ടാനുള്ള നടപടികളുമായി വിദേശകാര്യ മന്ത്രാലയം മുന്നോട്ട്‌.

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്‌പ്‌ ഉഡുപ്പി സ്വദേശിയായ രവി പൂജാരയെ കേരളത്തിലും സുപരിചിതനാക്കിയിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂജാര ജനുവരി 19-ന്‌ സെനഗലില്‍ പിടിയിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യാന്തര ഏജന്‍സികള്‍ തെരയുന്ന രവി പൂജാരയല്ല താനെന്നും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയില്‍ നിന്നുള്ള ആന്റണി ഫെര്‍ണാണ്ടസാണെന്നുമാണ്‌ അഭിഭാഷകര്‍ മുഖേന ഇയാളുടെ വാദം.

ആന്റണി ഫെര്‍ണാണ്ടസ്‌ എന്ന പേരില്‍ ബുര്‍ക്കിനാഫാസോ പാസ്‌പോര്‍ട്ട്‌ നേടി സെനഗലില്‍ കഴിയുന്നത്‌ പൂജാര തന്നെയാണെന്നു കര്‍ണാടക പോലീസ്‌ നേരത്തേ അറിയിച്ചിരുന്നു. ഇയാളുടെ ഭാര്യയും മക്കളും സമാനമായ പാസ്‌പോര്‍ട്ടില്‍ സെനഗലിലുണ്ട്‌. നിരവധി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി ഹോട്ടല്‍ ശൃംഖല നടത്തുന്നുണ്ടെന്ന വിവരമടക്കം നേരത്തേ സെനഗല്‍ അധികൃതര്‍ക്കു കൈമാറിയിരുന്നെന്നും പോലീസ്‌ വ്യക്‌തമാക്കുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്‌. വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകിക്കാനാണു താന്‍ മറ്റൊരാളാണെന്ന അവകാശവാദം ഉന്നയിക്കുന്നതെന്നു പോലീസ്‌ വിശദീകരിക്കുന്നു.

സെനഗലില്‍ കസ്‌റ്റഡിയിലുള്ള ആളുടെ ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇതിനായി ഡല്‍ഹിയിലും കര്‍ണാടകയിലും മുംബൈയിലും താമസിക്കുന്ന പൂജാര കുടുംബാംഗങ്ങളുടെ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങി. പൂജാരയുടെ സഹോദരി ജയലക്ഷ്‌മി, നയന പൂജാര തുടങ്ങിയവര്‍ ഡല്‍ഹിയിലാണു താമസം. ഇവരുടെ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച്‌ സെനഗലില്‍ എത്തിക്കും.

13 റെഡ്‌ കോര്‍ണര്‍ നോട്ടീസുകള്‍ നേരിടുന്ന രവി പൂജാരയുടെ ഇന്ത്യയിലെ ക്രിമിനല്‍ പശ്‌ചാത്തലത്തിന്റെ വിശദമായ റിപ്പോര്‍ട്ട്‌ സെനഗല്‍ പോലീസിനു കൈമാറിയിട്ടുണ്ട്‌. ബംഗളൂരുവിലും മംഗലാപുരത്തും 36 കേസുകള്‍ വീതവും ഉഡുപ്പിയില്‍ 11 കേസും രവി പൂജാരയുടെ പേരിലുണ്ടെന്നാണ്‌ പോലീസ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുള്ളത്‌.

നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനുനേരെ വെടിവയ്‌പ്പു നടത്തുകയും നടിയോട്‌ പണം ആവശ്യപ്പെടുകയും ചെയ്‌ത സംഭവത്തോടെയാണ്‌ രവി പൂജാര എന്ന അധോലോക കുറ്റവാളിയിലേക്ക്‌ കേരള പോലീസിന്റെയും ശ്രദ്ധ തിരിഞ്ഞത്‌.