പള്‍സര്‍ സുനിയ്ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പി.ടി തോമസ് എംഎല്‍എ

തിരുവനന്തപുരം : കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുള്ള പള്‍സര്‍ സുനിയ്ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പി.ടി തോമസ് എംഎല്‍എ. ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ വിദേശത്തേയ്ക്ക് പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പി.ടി തോമസ് പറഞ്ഞു. കേസ് അന്വേഷണത്തില്‍ എന്തെങ്കിലും അലംഭാവം കാട്ടിയാല്‍ കൂടുതല്‍ വിവരങ്ങളുമായി മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കകാലത്ത് സിനിമയില്‍ മുഖം കാണിച്ചവരും സജീവമായിരുന്നവരും പിന്നീട് മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുന്ന പ്രവണത കാണുന്നുണ്ട്. ഇവര്‍ മനുഷ്യക്കടത്തില്‍ അകപ്പെട്ടതാണോ എന്നും ഇതില്‍ പ്രതിയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനി മുംപും താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുള്ളയാളാണെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്ന് എന്തുകൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായില്ലെന്നും ആരാണ് തടസ്സം നിന്നതെന്നും ഇക്കാര്യം പരിശോധിച്ചാല്‍ നിലവിലെ കേസില്‍ വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിനിടെ, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎംകാര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഖുശ്ബു രംഗത്തെത്തിയിട്ടുണ്ട്.