പിഎംശ്രീയുമായി മുന്നോട്ടുപോകുമെന്ന് വി.ഡി സതീശന്‍: സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് ശിവന്‍കുട്ടി

പിഎംശ്രീ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിക്കാതെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന് ലഭിക്കാനുള്ള ആയിരം കോടിയിലേറെ രൂപ കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പിഎംശ്രീയുടെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി അഡ്ജസ്റ്റുമെന്റ് ആണ്. പദ്ധതിയില്‍ സഹകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തിന് രണ്ട് കത്ത് നല്‍കിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുകാട്ടി എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നിരുന്നു.