വയനാട് ഉരുൾപൊട്ടൽ; നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം

വയനാട് ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. ഇവരെ നാലു പേരെയും വ്യോമമാർ​ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി കരസേന വ്യക്തമാക്കി. ഉരുൾപൊട്ടൽ ദുരന്തംകഴിഞ്ഞ് 78 മണിക്കൂറിന് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തുന്നത്. ഒരു വീടിന്റെ തകർന്ന ഭാ​ഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. വീടിനെ കാര്യമായി ഉരുൾപൊട്ടൽ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകർന്നതോടെ നാലുപേരും ഒറ്റപ്പെട്ടുപോയി. ഇത്തരത്തിൽ മനുഷ്യരെ ഒറ്റപ്പെട്ടുപോയ സാഹചര്യത്തിൽ കണ്ടെത്തിയതോടെ ഇനിയും പല മേഖലകളിലേക്കും തിരച്ചിൽ ഊർജിതമാക്കാനാണ് സൈന്യത്തിന്റെ തീരുമാനം.