സംസ്ഥാനത്ത് കുട്ടികളുടെയും മുതിർന്നവരുടെയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കുട്ടികളുടെയും മുതിർന്നവരുടെയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികൾ അവലോകനം ചെയ്തത്. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എല്ലാ ജലസ്രോതസുകളിൽനിന്നും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി അയിച്ചു. വിവിധ ഭക്ഷണ സാമ്പിളുകളും ഇതോടൊപ്പം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ രോഗികളെത്തിയാൽ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളുമൊരുക്കിയതായും കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിച്ചു വരുകയാണെന്നും മന്ത്രി അറിയിച്ചു. ഇതേ സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടെയും ജീവനക്കാരുടെയും പട്ടിക തയാറാക്കി നിരീക്ഷണം ശക്തമാക്കിയതായും മന്ത്രി വ്യക്തമാക്കി.