വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു

സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ 4 വരെ സംസ്ഥാനത്ത് 2,872 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിൽ 14 പേർ രോഗം ബാധിച്ചു മരിച്ചു. മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് വ്യാപകമാകുന്നത്. മാർച്ചിലാണ് കൂടുതൽപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. 1,026 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 7 പേർ മരിച്ചു. പലരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സതേടുന്നത്. ഇത് ജീവൻ അപകടത്തിലാക്കുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പിൽ വ്യക്തമാക്കി. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങളുള്ളർ എന്നിവരിൽ മഞ്ഞപ്പിത്തം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ശീതളപാനീയങ്ങൾ ശുദ്ധമായജലത്തിൽത്തന്നെയാണ് തയ്യാറാക്കുന്നതെന്ന് ഉറപ്പുവരുത്തുക. പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധിയും പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. രണ്ടാഴ്ചവരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ലന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.