കോഴിക്കോട് ആനിമല്‍ ബൈറ്റ് ക്ലിനിക്കില്‍ ദിവസേന എത്തുന്നത് നൂറോളം പേരെന്ന് ഡോക്ടർമാർ

കോഴിക്കോട് ആനിമല്‍ ബൈറ്റ് ക്ലിനിക്കില്‍ ദിവസേന എത്തുന്നത് നൂറോളം പേരെന്ന് ഡോക്ടർമാർ. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിന്റ വലതുഭാഗത്താണ് ആനിമല്‍ ബൈറ്റ് ക്ലിനിക്. മൃഗങ്ങളില്‍നിന്ന് ഉപദ്രവം നേരിടുന്നവര്‍ക്ക് ചികിത്സനല്‍കുന്ന സ്ഥലമാണിത്. 10 ദിവസത്തിനിടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് 600-ലധികം ആളുകളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയത്. അതില്‍ തന്നെ പലരും മാങ്കാവ് ഭാഗത്തുനിന്നാണ്. നായ, പൂച്ച, കുറുക്കന്‍, കാട്ടുപന്നി തുടങ്ങിയവയാണ് പൊതുവേ ആക്രമിക്കുന്നത്. വേനല്‍ കൂടിയതോടെ ദൈനംദിനം 100 പേരെങ്കിലും എത്തുന്നതായി ക്ലിനിക്കിലെ ഡോക്ടര്‍ ചൂണ്ടിക്കാട്ടി. അതേസമയം മാര്‍ച്ച് 27-ന് 3പേരാണ് നായകടിയേറ്റ് വ്യത്യസ്തസമയത് ക്ലിനിക്കില്‍ എത്തിയതെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജിനുപുറമേ ഇതേ നായയുടെ കടിയേറ്റ് നാലാള്‍ ബീച്ച് ജനറല്‍ ആശുപത്രിയിലും ചികിത്സതേടിയിരുന്നു. ചിലര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് (ഇആര്‍ഐജി) അലര്‍ജിയുണ്ടാക്കും. അതുകൊണ്ട് തന്നെ അവരോട് പുറത്തുനിന്ന് മരുന്നുവാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അവസാനം തര്‍ക്കമാകുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കൂടാതെ മുക്കം സ്വദേശിയായ സലീമിന് പകല്‍ കൃഷിയിടത്തില്‍വെച്ച് കാട്ടുപന്നിയുടെ ആക്രമണമേറ്റിരുന്നു. ആദ്യം മുക്കം ആരോഗ്യകേന്ദ്രത്തില്‍ കാണിച്ചു. എന്നാൽ തുടയില്‍ മുറിവുള്ളതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടർ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജിലെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം ഇആര്‍ഐജി അലര്‍ജിയുണ്ടാക്കുമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടിയെന്നും തുടർന്നു പുറത്തുനിന്ന് മരുന്നുവാങ്ങിയതിന് 4000 രൂപയായെന്നും സലിം വ്യക്തമാക്കി.