അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും വില കൂടും

അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും അടുത്ത മാസം 1 മുതൽ വില കൂടും. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെട്ടവയാണിവ. വാർഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74 ശതമാനം വിലവർധനയ്ക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി അനുമതി നൽകി. ഇൻസുലിൻ, മെറ്റ്ഫോർമിൻ, ഗ്ലിമെപിറൈഡ് എന്നീ പ്രമേഹ മരുന്നുകൾ, പാരാസെറ്റമോൾ, രക്തസമ്മർദം നിയന്ത്രിക്കാനുള്ള അംലോഡിപിൻ, മെറ്റൊപ്രൊലോൽ, അർബുദ മരുന്നായ ജെഫിറ്റിനിബ്, ഡ്രിപ്പിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന റിങ്ങർ ലാക്റ്റേറ്റ്, യൂറോഹെഡ് ബോട്ടിൽ, ആന്റിബയോട്ടിക്കുകളായ മെട്രോണിഡാസോൾ, സിപ്രോഫ്ലോക്സാസിൻ, മൂത്രാശയരോഗത്തിനുള്ള മാനിറ്റോൾ, ഗർഭനിരോധന ഗുളികകൾ എന്നിവയ്ക്കും വില വർധിക്കും. വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തുള്ള നോൺ ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിൽ 10ശതമാനവും വില വർധനയുണ്ടാകും. കൊറോണറി സ്റ്റെന്റുകളുടെ വില 700 രൂപവരെയും ബെയർ മെറ്റൽ സ്റ്റെന്റുകളുടെ മിനിമം വില യൂണിറ്റിന് 10,692.69 രൂപയായും വർധിക്കും. ബയോ ഡീഗ്രേഡബിൾ സ്റ്റെന്റ് ഉൾപ്പെടെ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകളുടെ വില യൂണിറ്റിന് 38,933.14 രൂപയാകും എന്നാണ് സൂചന.