കേരളത്തിൽ വേനല്‍ കടുക്കുമ്പോള്‍ ചൂടിന്റെ കാര്യത്തില്‍ ജാഗ്രത വേണം എന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ നീത ഗോപാല്‍

കേരളത്തിൽ വേനല്‍ കടുക്കുമ്പോള്‍ ചൂടിന്റെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ നീത ഗോപാല്‍ വ്യക്തമാക്കി. സമതല പ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായി രേഖപ്പെടുത്തുന്നത്. പാലക്കാട് ഈ ചൂടിലെത്തിൽ എത്തിയിരുന്നു. രാജസ്ഥാനും ഗുജറാത്തും മധ്യപ്രദേശും ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൊടുംചൂടും അതിശൈത്യവും പരിചിതമാണ്. എന്നാൽ കേരളത്തില്‍ അങ്ങനെയല്ല. കേരളത്തിന്റെ കാലാവസ്ഥ പതിവു രീതികള്‍ വിട്ടുമാറുകയാണ് എന്നും കാലാവസ്ഥാ പരിണാമം സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചുവെന്ന് നീത ഗോപാല്‍ ചൂണ്ടിക്കാട്ടി. ദേശീയ ദുരന്തനിവാരണ അതോറിറ്റി ഒരുക്കിയ സചേത് ആപ്പ് വഴി ഔദ്യോഗികമായ മുന്നറിയിപ്പുകള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. അതിവര്‍ഷവും വരള്‍ച്ചയും രാജ്യത്തിന്റെ കാര്‍ഷിക മേഖലയെയും ബാധിച്ചു. കാലാവസ്ഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ജനുവരി 15-ന് ‘മിഷന്‍ മൗസം’ എന്ന പദ്ധതി ആരംഭിച്ചത്. ഇന്ത്യാ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റെയ്ഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി തുടങ്ങിയവ ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്.