ലഹരിവസ്തുക്കളില്‍ ഏറ്റവും അപകടകാരി MDMA എന്ന് റിപ്പോർട്ട്

ലഹരിവസ്തുക്കളില്‍ ഏറ്റവും അപകടകാരി MDMA എന്ന് റിപ്പോർട്ട്. എംഡിഎംഎ തലച്ചോറിനെ തകരാറിലാക്കുന്നു. ഉന്മാദാവസ്ഥയും വിഭ്രാന്തിയുമുണ്ടാക്കുന്ന ലഹരിവസ്തു തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കും. 20മുതല്‍ 90 മിനിറ്റിനുള്ളില്‍ ലഹരി തലയ്ക്കുപിടിക്കും. മസ്തിഷ്‌കത്തില്‍ അപകടകരമായ രീതിയില്‍ രാസമാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിശേഷബുദ്ധിയെ ഇല്ലാതാക്കുകയും ചെയ്യും. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കും കാരണമാകാം. എംഡിഎംഎ യുടെ സ്ഥിരമായ ഉപയോഗം വിഷാദം, പരിഭ്രാന്തി, സൈക്കോസിസ്, പാനിക്ക് അറ്റാക്ക്, സംശയം, ചിന്താപ്രശ്‌നങ്ങള്‍, അക്രമവാസന തുടങ്ങിവയുണ്ടാക്കും. എംഡിഎംഎയുണ്ടാകുന്ന ആസക്തി മാറ്റാന്‍ മരുന്നുകളില്ല. സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ വ്യാപകമായി വില്‍ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന 1400-ഓളം സ്ഥലങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. ഇവിടെ ശക്തമായ നിരീക്ഷണവും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നതാണ്. വിവിധ വിദ്യാലയങ്ങള്‍ക്ക് പരിസരത്തുള്ള കടകളില്‍ രാസലഹരി ഉള്‍പ്പെടെ വില്‍പ്പന നടത്തുന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്‌പോട്ടുകള്‍ തിരുവനന്തപുരത്താണ്. രണ്ടാമത് എറണാകുളത്തും മൂന്നാമത് തൃശ്ശൂരുമാണ്. കുട്ടികള്‍വഴി വില്‍പ്പന നടത്തുന്നത് തടയാന്‍ സ്‌കൂള്‍ പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയായി നടന്ന പരിശോധനയില്‍ മാത്രം 3964 പേരായാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി വരവ് തടയുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ലഹരി കടത്ത് തടയുന്നത്തിനായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും തീവണ്ടികളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.