മലപ്പുറം വളാഞ്ചേരിയിൽ കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി ബാധിച്ചതായി റിപ്പോർട്ട്. രണ്ടുമാസത്തിനിടെ ഒൻപതുപേർക്കാണ് ഇത്തരത്തിൽ എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയത്. 6 മലയാളികൾക്കും 3 അതിഥിത്തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി വ്യാപനം കണ്ടെത്തിയത്. ഇവർ ഒരേ സൂചികൾ പങ്കിട്ടതായും വിതരണക്കാർ സൂചികൾ വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തിയെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വ്യക്തമാക്കി. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോമാസവും ശരാശരി പത്തിലധികം പേർക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുന്നുണ്ട്. ഈ വർഷം മലപ്പുറം ജില്ലയിൽമാത്രം 10 പേർക്ക് എച്ച്ഐവി കണ്ടെത്തിയതായി നോഡൽ ഓഫീസർ ഡോ. സി. ഷുബിൻ ചൂണ്ടിക്കാട്ടി. സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്‌ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരി കുത്തിവെക്കുന്ന മിക്കവരും ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നത് പതിവാണ്. ഇതാണ് ലഹരി ഉപയോഗിക്കുന്നവരിൽ എച്ച്‌ഐവി പടരാൻ കാരണം. 80 ശതമാനം പേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എക്സൈസ് സർവേയിൽ അധികൃതർ കണ്ടെത്തിയിരുന്നു.